ബർമിംഗ്‌ഹാം : ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും വിശ്വസ്ത ബാറ്ററായി ദിനേശ് കാർത്തിക് നിറഞ്ഞാടു മ്പോൾ കോമൺവെൽത്ത് ഗെയിംസിൽ ഭാര്യയും മലയാളിയുമായ ദീപിക പള്ളിക്കൽ സ്‌ക്വാഷിൽ ക്വാർട്ടറിലേക്ക് മുന്നേറുകയാണ്. ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം ദീപിക പങ്കെടുക്കുന്ന ആദ്യ അന്താരാഷ്‌ട്ര ടൂർണ്ണമെന്റിൽ കരുത്തുറ്റ തിരിച്ചുവരവാണ് നടത്തുന്നത്.
ലോകറാങ്കിംഗിൽ പത്തിനുള്ളിലുള്ള ദീപിക ഇത്തവണയും മികച്ച പോരാട്ടമാണ് കോമൺവെൽത്തിൽ നടത്തുന്നത്. ഇന്നലെ നടന്ന മികസ്ഡ് ഡബിൾസ് മത്സരത്തിൽ സൗരവ് ഘോസാലുമൊത്ത് വെയിൽസിന്റെ എമിലി വിറ്റ്‌ലോക്-പീറ്റർ ക്രീഡ് സഖ്യത്തെയാണ് ദീപിക 11-8, 11-4ന് തകർത്ത് ക്വാർട്ടർ ഉറപ്പിച്ചത്.
2006ലാണ് ദീപിക പള്ളിക്കൽ സ്‌ക്വാഷ് കളിച്ചു തുടങ്ങിയത്. 2011ൽ കാലിഫോർണിയയിലെ ഓറഞ്ച് ഓപ്പൺ കിരീടമാണ് ആദ്യമായി സ്വന്തമാക്കിയത്. 2012ൽ ലോകചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമായി ദീപിക മാറി. 2014ൽ ഗ്ലാസ്‌ഗോവിലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ ദീപിക 2018ൽ ഡബിൾസിൽ ഇരട്ട വെള്ളിനേട്ടവും സ്വന്തമാക്കി.
ദാമ്പത്യ തകർച്ചയോടെ മാനസികമായും കായികപരമായും തളർന്ന ദിനേശ് കാർത്തിക്കിനെ ദീപികയാണ് കളത്തിലേയ്‌ക്ക് തിരികെ എത്തിച്ചത്. ആ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ ഫോം നഷ്ടപ്പെട്ട് നിൽക്കേ തമിഴ്‌നാട് താരം ദിനേശ് കാർത്തിക്കിനെ തിരികെ ക്രിക്കറ്റ് രംഗത്തേക്ക് മടങ്ങിവരവിന് പ്രേരിപ്പിച്ചുകൊണ്ടുള്ള ദീപികയുടെ ഇടപെടൽ ഏറെ ചർച്ചയായതാണ്. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന നിലയിലേക്കാണ് ഡികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാർത്തിക് കുതിച്ചുയർന്നത്.
ദീപികയ്‌ക്ക് ദിനേശും ദിനേശിന് ദീപികയും കായികരംഗത്തിന് ശക്തമായ പിന്തുണ പരസ്പരം നൽകുകയാണ്. ഇത്തവണ ദീപിക കോമൺവെൽത്തിൽ സ്വർണ്ണം കൊയ്താൽ ഇരട്ടകുട്ടികളുടെ അമ്മയായ ശേഷം രാജ്യത്തിന് മെഡൽ നേടിത്തരുന്ന താരമെന്ന നിലയിൽ അപൂർവ്വ നേട്ടമായി അത് മാറും. രണ്ടു കുട്ടികളുടെ അമ്മയായിരിക്കേ ലോകോത്തര ബോക്സിംഗ് താരമായി മേരികോം മാറിയതാണ് ഇതിന് മുന്പ് കായികരംഗം കണ്ട മികച്ച ഉദാഹരണം.
Comments