തിരുവല്ല: ഭാരതം സഹിഷ്ണുതയുടെ നാടാണെന്നും ക്രൈസ്തവ സമൂഹത്തിന് മതാചരണത്തിന് എല്ലാ സഹായവും നല്‍കിയത് ഹൈന്ദവരാണെന്നും മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ്. ആര്.എസ്.എസ്. തിരുവല്ല ടൗണ്‍ ശാഖ സംഘടിപ്പിച്ച ഗുരുപൂജാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതയും തീവ്രവാദവുമാണ് മനുഷ്യ സമൂഹത്തെ നശിപ്പിക്കുന്നത്.
ലോകത്തിന് തന്നെ വിദ്യ പകര്‍ന്നു നല്കിയ രാജ്യമാണ് ഭാരതം.ഗുരുശിഷ്യ ബന്ധത്തിന് ഭാരതം വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഈശ്വരനെക്കാള്‍ മുകളിലാണ് ഭാരതത്തിൽ ഗുരുവിന്റെ സ്ഥാനം . പാശ്ചാത്യര്‍ക്ക് വിദ്യ പകര്‍ന്നു നല്കുന്നയാള് വെറും അധ്യാപകനാണ്, പഠിപ്പിക്കല്‍ വെറും തൊഴിലുമാണ്. പക്ഷേ ഭാരതീയര്‍ക്ക് വിദ്യ പകര്‍ന്നു നല്കുന്നയാള് ഗുരുവാണ് . സര്‍വ്വവും ഗുരുവിന് മുന്നില്‍ സമര്‍പ്പിച്ച് രാജ്യം ഭരിച്ച പാരമ്പര്യമാണ് ഭാരതീയർക്കുള്ളത്.
ലോകത്ത് മനുഷ്യ സമൂഹം വികാസം പ്രാപിക്കുന്ന കാലഘട്ടത്തില്‍ ഭാരതത്തിൽ നളന്ദ, തക്ഷശില സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭാസ്യപരമായ പുരോഗതി കാരണം ഭാരതം സമ്പന്നമായ രാഷ്ട്രമായി മാറി. റോമന്‍ രാജസദസില്‍ അക്കാലത്ത് ഇതേപറ്റി ചര്‍ച്ച നടന്നിരുന്നു. അതിന്റെ ഭാഗമായാണ് ഭാരതത്തെ റോമക്കാര്‍ ആക്രമിക്കുന്നത്. ഇതേകാരണം കൊണ്ടാണ് വിദേശ രാഷ്ട്രങ്ങള്‍ ഭാരതത്തെ ആക്രമിച്ച് കീഴടക്കാന്‍ ശ്രമിച്ചതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
ചടങ്ങില്‍ തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദ അധ്യക്ഷനായി. കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാ. ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ആര്.എസ്.എസ്. ജില്ലാ സംഘചാലക് ഇ. നാരായണന്, താലൂക്ക് സംഘചാലക് ഡി. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments