ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകി ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ്. കോൺഗ്രസിന്റെ തുടരെയുള്ള പരാജയങ്ങൾക്ക് ജനാധിപത്യത്തെയോ അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളേയോ പഴിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ലജ്ജാകരവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത് എന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിയത് രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയാണ്. നിങ്ങളുടെ അഴിമതിയും കൊള്ളരുതായ്മകളും സംരക്ഷിക്കാൻ ഇന്ത്യയിലെ സ്ഥാപനങ്ങളെ തരംതാഴ്‌ത്തുന്നത് നിർത്തൂ എന്ന് അദ്ദേഹം പറഞ്ഞു.
ആളുകൾ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, നിങ്ങൾ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്. സ്വേച്ഛാധിപത്യം ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ അത് അടിയന്തരാവസ്ഥ കാലത്താണ്. പ്രതിപക്ഷ നേതാക്കളും പത്രാധിപരും ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചതും ജഡ്ജിമാരെ മാറ്റിനിർത്തി സെൻസർഷിപ്പ് ഏർപ്പെടുത്തിയതും അടിയന്തരാവസ്ഥക്കാലത്താണ്. ഭരണകൂടത്തിന്റെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന നീതിന്യായ വ്യവസ്ഥയെക്കുറിച്ചും ഇന്ദിരാഗാന്ധി അന്ന് പറഞ്ഞിരുന്നുവെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ ആവർത്തിച്ച് പരാജയപ്പെടുത്തുമ്പോൾ, നിങ്ങൾ എന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത്. ‘നല്ല നേതാക്കൾ’ ഉള്ള പാർട്ടിക്കുള്ളിൽ ജനാധിപത്യമുണ്ടോ, എന്ന് ചോദിച്ച അദ്ദേഹം അത് ”ഗാന്ധി കുടുംബത്തിൽ” മാത്രമേ അങ്ങനെ ഉണ്ടാകൂ എന്ന് പരിഹസിച്ചുകൊണ്ട് പറഞ്ഞു.
Comments