ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി വിദേശ പണം സ്വീകരിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുൻപ് പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന കാരണം കാണിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ പരാതി നൽകിയിരുന്നു.
ഓഗസ്റ്റ് 2ന് നിരോധിത സാമ്പത്തിക ഇടപാട് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻഖാന്റെ പാർട്ടിയെ വിദേശ ഫണ്ട് കൈപ്പറ്റിയതായി പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിധി പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രസ്താവനയെ നിരസിക്കുകയാണ് ഇമ്രാനും പാർട്ടിയും ചെയ്തത്. വിദേശ ഫണ്ടിങ്ങും , അബ്രരാജ് ഗ്രൂപ്പ് സ്ഥാപകൻ ആരിഫ് നഖ്‍വിയുടെ ഉടമസ്ഥതയിലുള്ള വൂട്ടൺ ക്രിക്കറ്റ് ലിമിറ്റഡിനു കീഴിൽ സംഘടിപിച്ച മത്സരത്തിൽ നിന്നുമായി പണം സമ്പാദിച്ചു എന്ന് മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. നഖ്‍വി മൂന്ന് ഗഡുക്കളിലായി മൊത്തം 2.12 മില്യൺ ഡോളർ നേരിട്ട് കൈമാറിയെന്നാണ് പറയുന്നത്.
വിദേശ പണം സ്വീകരിച്ചതുൾപ്പെടെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഈ കേസുകളിലെല്ലാം ഇമ്രാൻ ഖാൻ കുറ്റം ചെയ്തതായി തെളിയുമെന്നാണ് പറയുന്നത്. നഖ്‌വിയിൽ നിന്നും പണം കൈപ്പറ്റിയ കാര്യങ്ങൾ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ ഇമ്രാൻ ഖാനെയും പാർട്ടിയെയും പിടിച്ചുകുലുക്കാൻ പോകുന്ന സംഭവ വികാസങ്ങളാകും പാകിസ്താനിൽ അരങ്ങേറാൻ പോകുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Comments