കോഴിക്കോട് : സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ കുടുംബത്തെ കേസിലെ മുഖ്യപ്രതി സ്വാലിഹ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്. വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നാണ് ഭീഷണി. ഇർഷാദിനെ തട്ടിക്കൊണ്ട് പോയ ശേഷമാണ് ഭീഷണി സന്ദേശമയച്ചത്. ഇർഷാദിനെ മർദ്ദിച്ച് അവശനാക്കിയ ചിത്രങ്ങളും കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു. മരണത്തിന് ശേഷം ഇയാൾ ദുബായിലേക്ക് കടന്നതായാണ് വിവരം.
ദുബായിൽ നിന്ന് ഇർഷാദിന്റെ കൈവശം കൊടുത്തയച്ച സ്വർണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്. തുടർന്ന് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇർഷാദിനെ കൊലപ്പെടുത്തിയതിന് ശേഷം പുഴയിലെറിഞ്ഞതാകാമെന്നാണ് സൂചന. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
ഇർഷാദിനെ തട്ടിക്കൊണ്ട് പോകാൻ നിർദ്ദേശം നൽകിയത് സ്വാലിഹാണ്. ഇർഷാദ് നാട്ടിലെത്തി സ്വർണം മറ്റ് ചിലർക്ക് വിറ്റെന്ന വിവരം ലഭിച്ചതോടെ സ്വാലിഹും നാട്ടിലെത്തിയിരുന്നു. തുടർന്ന് ഇയാളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി. ഇർഷാദ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സ്വാലിഹ് തിരികെ പോയത് എന്നാണ് വിവരം.
അതേസമയം സ്വാലിഹിനെതിരെ പീഡനത്തിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത്. ഇവരുടെ ഭർത്താവാണ് ദുബായിൽ ഇർഷാദിനെ സ്വാലിഹിന് പരിചയപ്പെടുത്തിക്കൊടുത്തത്. ഈ സാഹചര്യത്തിൽ സ്വാലിഹിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്.
ജൂലൈ 17ന് കടലൂർ നന്തിയിലെ കോതിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് ആണെന്ന് ഡിഎൻഎ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്. ഈ മൃതദേഹം മേപ്പയൂർ വടക്കേക്കണ്ടി ദീപക്കിന്റേതാണ് എന്നു കരുതി കുടുംബം സംസ്‌കരിച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇത് ദീപക്കിന്റേതല്ലെന്ന് വ്യക്തമായിരുന്നു.
Comments