ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൻകറിന്റെ വസതിയിലെത്തിയാണ് മോദി അഭിനന്ദമറിയിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും നേരിൽ കണ്ട് അഭിനന്ദനമറിയിച്ചു.
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ വിജയത്തിന് നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്. പൊതു ജീവിതത്തിലെ അനുഭവത്തിൽ നിന്നും രാജ്യത്തിന് പ്രയോജനം ലഭിക്കുമെന്നും വിജയകരമായ ഭരണത്തിന് ആശംസകൾ എന്നുമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചത്. മികച്ച ഭരണം കാഴ്ച വെയ്‌ക്കുന്ന രാജ്യസഭ ചെയർമാനാകും എന്നതിൽ ആത്മവിശ്വസമുണ്ടെന്ന്് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഭരണഘടനയുടെ ഉത്തമ സംരക്ഷകനാകും ധൻകറെന്നും വിജയത്തിനെ അഭിനന്ദിക്കുന്നതായും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന മാർഗരറ്റ് ആൽവയും ആശംസയുമായി എത്തി.
528 വോട്ടുകൾ നേടിയാണ് ധൻകർ രാജ്യത്തിന്റെ 14-മത് ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
2019 മുതൽ ബംഗാൾ ഗവർണറായിരുന്നു ധൻകർ. 2003-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുണ്ട്. 1990-ൽ പാർലമെന്ററി സമിതി ചെയർമാനായും കേന്ദ്രമന്ത്രിയുമായുമായി പ്രവർത്തിച്ചിരുന്നു.
Comments