മുംബൈ: പ്രവാചക പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ രാജ്യത്ത് വീണ്ടും അക്രമം. മഹാരാഷ്‌ട്രയിൽ യുവാവിനെ മതതീവ്രവാദികൾ സംഘം ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. 23 വയസ്സുകാരനായ സണ്ണി രാജേന്ദ്ര പവാറാണ് ആക്രമിക്കപ്പെട്ടത്.
അഹമ്മദ്‌നഗർ ജില്ലയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. നുപൂർ ശർമ്മയുടെ പരാമർശത്തെ പവാർ സമൂഹ മാദ്ധ്യമത്തിൽ പിന്തുണച്ചിരുന്നു. ഇതിൽ അരിശംപൂണ്ടായിരുന്നു മതതീവ്രവാദികൾ ആക്രമിച്ചത്.
വൈകീട്ട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതായി വീടിന് സമീപത്തെ വഴിയിൽ സുഹൃത്തിനെ കാത്തു നിൽക്കുകയായിരുന്നു പവാർ. ഇതിനിടെ മാരകായുധങ്ങളുമായി മതതീവ്രവാദികളുടെ സംഘം ഇരു ചക്രവാഹനങ്ങളിൽ എത്തുകയായിരുന്നു. നുപൂർ ശർമ്മയെ പിന്തുണയ്‌ക്കുമല്ലേയെന്ന് ചോദിച്ച് ഇവർ കയ്യിലുണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് പവാറിനെ അടിച്ച് വീഴ്‌ത്തി. തുടർന്ന് കൂട്ടമായി മർദ്ദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നുപൂർ ശർമ്മയെ പിന്തുണയ്‌ക്കുന്നവർക്ക് കനയ്യലാലിന്റെ ഗതിവരുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് സംഭവ സ്ഥലത്തു നിന്നും അക്രമി സംഘം മടങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ പവാറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.14 അംഗ സംഘമാണ് പവാറിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
Comments