ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദി വീക്കിന് വേണ്ടി കോളമെഴുതില്ലെന്ന് കോളമിസ്റ്റ് ബിബേക് ദിബ്രോയ്. ഇക്കാര്യം അറിയിച്ച് അദ്ദേഹം ദി വീക്ക് എഡിറ്റർ ഫിലിപ്പ് മാത്യുവിന് കത്ത് നൽകി. അദ്ദേഹത്തിന്റെ ലേഖനത്തോടൊപ്പമാണ് പ്രസിദ്ധീകരണം ശിവന്റെയും മഹാകാളിയുടെയും മോശമായ ചിത്രം ഉൾപ്പെടുത്തിയത്.
കോളമിസ്റ്റായി തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ദി വീക്ക് എഡിറ്റർ ഫിലിപ്പ് മാത്യുവിന് എഴുതിയ കത്ത് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കാളി എന്ന പേരിൽ കോളം എഴുതാൻ തന്നോട് ആവശ്യപ്പെട്ടത് ദി വീക്ക് ആണ്. എന്നാൽ ഇത് മറ്റൊരു പേരിലാണ് പ്രസിദ്ധീകരിച്ച് വന്നത്. അതിൽ ഉൾപ്പെടുത്തി ചിത്രങ്ങൾക്ക് ആ ലേഖനവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ കത്തിൽ വ്യക്തമാക്കുന്നു.
പ്രസിദ്ധീകരണം തന്നിൽ ഒരു വിശ്വാസം ഉളവാക്കിയിരുന്നു. എന്നാൽ ഒരു നിമിഷം മതി അത് തകർക്കപ്പെടാൻ എന്ന് ദി വീക്ക് തെളിയിച്ചു. സാമ്പത്തികമായ നേട്ടത്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചിത്രങ്ങൾ ഉപയോഗിച്ചത് എന്ന് വ്യക്തമാണ്. എന്നാൽ അതിലൂടെ നിങ്ങൾക്ക് ഒരു സുഹൃത്തിനെയാണ് നഷ്ടമാകുന്നത് എന്നും അദ്ദേഹം നൽകിയ കത്തിൽ പറയുന്നു.
24 ന് ദിബ്രോയുടെ എഴുതിയ കോളത്തിലായിരുന്നു ശിവന്റെയും കാളിയുടെയും ചിത്രങ്ങൾ മോശമായി പ്രസിദ്ധീകരിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ചതിൽ ശക്തമായ എതിർപ്പുമായി അദ്ദേഹം നേരത്തെ രംഗത്തുവന്നിരുന്നു. സാമ്പത്തിക വിദഗ്ധനായ ദിബ്രോയ് പ്രധാനമന്ത്രിയുടെ എക്കണോമിക് അഡൈ്വസറി കൗൺസിലിലെ അംഗം കൂടിയാണ്.
Comments