ശ്രീഹരിക്കോട്ട : ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപീകരിച്ച എസ്എസ്എൽവിയുടെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നതിനിടെ വിശദീകരണവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് രംഗത്ത്. വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിച്ചെങ്കിലും അത് നിശ്ചയിച്ച ഇടത്ത് നിന്നും താഴെ മാത്രമേ സ്ഥാപിക്കാൻ കഴിഞ്ഞു. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ഘട്ടങ്ങളും കൃത്യമായാണ് നിർവ്വഹിച്ചത്. രണ്ട് ഉപഗ്രങ്ങളും വിക്ഷേപിക്കുകയും ചെയ്തു. എന്നാൽ ഭ്രമണപഥത്തിൽ പ്രതീക്ഷിച്ചതിലും താഴെയാണ് സ്ഥാപിക്കപ്പെട്ടത് എന്നും അതുകൊണ്ട് തന്നെ അത് അസ്ഥിരമായിരിക്കും എന്നുമാണ് ഗവേഷകരുടെ വിശദീകരണം. ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ എസ്എസ്എൽവി ഡാറ്റ നഷ്ടം നേരിട്ടതായും അദ്ദേഹം വ്യക്തമാക്കി.
വെലോസിറ്റി ട്രിമിംഗ് മൊഡ്യൂളിനാണ് ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല. എന്നാൽ ഇത് പ്രവർത്തിച്ചോ എന്ന സംശയം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐഎസ്ആർഒയുടെ വിശദീകരണം. ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് പങ്കുവയ്‌ക്കാം എന്നാണ് ഐഎസ്ആർഒ മേധാവി അറിയിച്ചത്.
Comments