ബർമിംഗ്ഹാം: നീതു ഘൻഘാസിന് പിന്നാലെ ബോക്‌സിംഗിൽ സ്വർണം വാരി അമിത് പംഗൽ. പുരുഷന്മാരുടെ 51 കിലോ ഗ്രാം വിഭാഗത്തിലാണ് അമിത് കോമൺവെൽത്ത് ഗെയിംസിൽ സ്വർണവേട്ട നടത്തിയത്. ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടാൻ കഴിയാതിരുന്ന അമിത് പംഗലിന് ബർമിംഗ്ഹാമിൽ ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചായിരുന്നു മറുപടി നൽകിയത്.
കിയാരൻ മക്‌ഡൊണാൾഡായിരുന്നു ഫൈനലിൽ എതിരാളി. റിംഗിന് ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടം മുഴുവൻ എതിരാളിക്ക് അനുകൂലമായിരുന്നെങ്കിലും 5-0ത്തിന് ഇംഗ്ലണ്ട് താരത്തെ തോൽപ്പിക്കാൻ അമിത്തിന് കഴിഞ്ഞു. സെമി ഫൈനലിൽ ടോക്കിയോ ഒളിമ്പിക്‌സ് ജേതാവ് പാട്രിക്കിനെ തോൽപ്പിച്ചായിരുന്നു അമിത്തിന്റെ ഫൈനൽ പ്രവേശനം.
വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഏക ഇന്ത്യൻ താരമായ അമിത് ഹരിയാനയിലെ റോഹ്തക്ക് സ്വദേശിയാണ്. ബോക്‌സറായ മൂത്ത സഹോദരൻ അജയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അമിത് ബോക്‌സിംഗിൽ കരിയർ ആരംഭിച്ചത്.
2017ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയായിരുന്നു അമിത്തിന്റെ തുടക്കം. അതിന് പിന്നാലെ 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയും അമിത്ത് രാജ്യത്തിന്റെ പ്രതീക്ഷ ഉയർത്തിയിരുന്നു.
Comments