കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ മലയാളികൾക്ക് അഭിമാനമായി എൽദോസ് പോൾ. ട്രിപ്പിൾ ജമ്പിൽ സ്വർണമെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
ത്രിവർണ പതാക കൈയ്യിലേന്തി സ്വർണമെഡൽ കഴുത്തിലണിഞ്ഞ് എൽദോസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് വല്യമ്മ മറിയാമ്മ. എറണാകുളം പൂതൃക്ക പാലയ്‌ക്കാമറ്റത്ത് പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന മറിയാമ്മ കൊച്ചുമകന്റെ സ്വർണനേട്ടത്തിൽ ആഹ്ലാദത്തിലാണ്.
ഒത്തിരി പ്രാർത്ഥിച്ചു. പ്രാർത്ഥന ദൈവം കേട്ടു, സന്തോഷമായി എന്ന് കൊച്ചുമകന്റെ സുവർണനേട്ടം അറിഞ്ഞതിന് ശേഷം മറിയാമ്മ പ്രതികരിച്ചു.
നാലര വയസിൽ അമ്മ മറിയക്കുട്ടിയെ നഷ്ടപ്പെട്ട എൽദോസ് പോളിനെയും സഹോദരങ്ങളെയും വളർത്തിയത് മറിയാമ്മയാണ്. രാമമംഗലം പാലയ്‌ക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെ മൂത്തമകൻ 25 കാരനായ എൽദോസ് ഫൈനലിൽ 17:03 മീറ്റർ നേടിയാണ് മെഡൽ നേടിയത്. കോളേജ് പഠനകാലത്ത് ദേശീയതാരമായി വളർന്ന എൽദോസ് നേവിയിൽ ഓഫീസറാണ്.
കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ എൽദോസ് പോൾ സ്വർണം നേടിയപ്പോൾ കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ള അബൂബക്കർ വെള്ളി നേടി.
Comments