ന്യൂഡൽഹി : ”അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടി” എന്ന വാക്ക് ദത്തെടുക്കൽ നിയമത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന ശുപാർശയുമായി പാർലമെന്ററി പാനൽ. വിവാഹത്തിന് മുൻപ് ജനിച്ചതാണെങ്കിലും അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് എന്ന് പറഞ്ഞ് ഒഴിവാക്കാനാകില്ല. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അദ്ധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ‘ഗാർഡിയൻസ് ആന്റ് വാർഡ്‌സ് ആക്റ്റ്’ അവലോകനം ചെയ്യവെയാണ് ഈ ശുപാർശ സമർപ്പിച്ചത്.
ഒരു കുട്ടിയും നിയമവിരുദ്ധമായി ജനിച്ചതല്ലാത്തതിനാൽ ‘അവിഹിതം’ എന്ന വാക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം. വിവാഹത്തിന് മുൻപോ ശേഷമോ ജനിച്ച എല്ലാ കുട്ടികൾക്കും നിയമം ഒരുപോലെയായിരിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. മതം നോക്കാതെ വ്യക്തികളുടെ രക്ഷാകർതൃത്വം ഉൾക്കൊള്ളിക്കുന്ന ഒരു സമഗ്രമായ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും പാനൽ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് വരുന്ന വർഷകാല സെഷനിൽ അവതരിപ്പിക്കാനാണ് നീക്കം.
രക്ഷാകർത്താക്കളുടെ അധികാരത്തേക്കാൾ ‘ക്ഷേമത്തിന്’ പ്രാധാന്യം നൽകുന്നതിനായി ഗാർഡിയൻസ് ആന്റ് വാർഡ്‌സ് നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ നിയമങ്ങളിൽ കുട്ടിയുടെ ക്ഷേമം എന്താണെന്നും വ്യക്തമാക്കണമെന്ന് സമിതി അഭിപ്രായപ്പെടുന്നു.
പ്രായമായവരിൽ ആരോഗ്യപ്രശ്‌നങ്ങൾ അതിരൂക്ഷമാവുകയും അവരുടെ ആരോഗ്യം നോക്കാൻ ഒരാളുടെ സഹായം വേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഭേദഗതി ചെയ്യുന്ന നിയമം പ്രായമായവരുടെ രക്ഷാകർതൃത്വവും സുഗമമാക്കുന്നതാവണമെന്നും നിർദ്ദേശമുണ്ട്.
Comments