ന്യൂയോർക്ക്: അരനൂറ്റാണ്ട് മുമ്പ് കാണാതായ പാർവതി ദേവിയുടെ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. തമിഴ്നാട് ഐഡൽ വിംഗ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കുംഭകോണം തണ്ടൻതോട്ടിലെ നടനപുരേശ്വരശിവ ക്ഷേത്രത്തിൽ നിന്ന് കാണാതായ പാർവതി ദേവിയുടെ വിഗ്രഹം 50 വർഷങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ന്യൂയോർക്കിലെ ബോൺഹാംസ് ലേലത്തിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്.
#Congrats ! To my team for tracing an elegant antique #idol of #Parvati in tribhanga pose stolen from #Nadanapureeswara temple in Thandanthottam, to Bonhams House,New York.Wing has readied papers to bring it back . @tnpoliceoffl @CMOTamilnadu, #IPS, #police @mkstalin @TNDIPRNEWS pic.twitter.com/3PcFBo9wcI
— Jayanth Murali IPS, DGP, Author of “42 Mondays” (@jayantmuraliips) August 8, 2022
1971-ലായിരുന്നു വിഗ്രഹം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക പോലീസിൽ പരാതി നൽകിയത്. പിന്നീട് 2019ൽ കെ.വാസു എന്നയാളുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐഡൽ വിംഗ് ഇൻസ്പെക്ടർ എം ചിത്ര അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസിന് ശ്രദ്ധ കൂടുതൽ ലഭിച്ചത്. ചോള രാജ്യകാലത്തെ ഈ പാർവതി വിഗ്രഹം കണ്ടെത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും തിരച്ചിൽ നടത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം ബോൺഹാംസ് ലേലത്തിൽ നിന്ന് കണ്ടെത്തിയത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോളരാജാക്കന്മാരുടെ കാലഘട്ടത്തിൽ ചെമ്പ്-അലോയ് ലോഹങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ഈ വിഗ്രഹം. ഇതിന് ഏകദേശം 52 സെന്റീമീറ്റർ ഉയരമുണ്ട്. വിഗ്രഹത്തിന്റെ മൂല്യം 2.12 ലക്ഷം യുഎസ് ഡോളർ ( 1.68 കോടി രൂപ) ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിഗ്രഹം തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി ഡിജിപി ജയന്ത് മുരളി അറിയിച്ചു.
Comments