മുംബൈ: മന്ത്രിസഭാ വികസനം യാഥാർത്ഥ്യമാക്കി ഷിൻഡെ സർക്കാർ. ബിജെപിയിൽ നിന്നും ശിവസേനയിൽ നിന്നും ഒൻപത് പേർ വീതം 18 പേർ മന്ത്രിസഭയുടെ ഭാഗമായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബി.എസ് കോശിയാരി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത പാട്ടീൽ ഉൾപ്പെടെയുളളവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂട്ടി മന്ത്രിസഭയിലെ എണ്ണം 20 ആയി. കണക്കനുസരിച്ച് 43 മന്ത്രിമാർ വരെയാകാം. ചെറിയ മന്ത്രിസഭയാണെന്നും ബാക്കിയുളള കാര്യങ്ങൾ ക്രമേണ തീരുമാനിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
ജൂൺ മുപ്പതിനാണ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വികസനം അന്ന് മുതൽ അജൻഡയിൽ ഉണ്ടായിരുന്നുവെങ്കിലും വൈകിയത് മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ചന്ദ്രകാന്ത് പാട്ടീലിനെ കൂടാതെ രാധാകൃഷ്ണ വിഖെ പാട്ടീൽ, സുധീർ മുങ്കാന്തിവാർ, വിജയ് കുമാർ ഗാവിത്, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രവീന്ദ്ര ചവാൻ, അതുൽ സാവെ, മംഗൽ പ്രഭാത് ലോധ എന്നിവരാണ് ബിജെപിയിൽ നിന്നും മന്ത്രിസഭയിൽ എത്തിയത്.
ഗുലാബ് റാവു പാട്ടീൽ, ദാദ ബൂസെ, സഞ്ജയ് രാത്തോഡ്, സാന്ദിപൻ ബൂമ്രെ, ഉദയ് സാമ്രാട്ട്, തനാജി സാവന്ത്, അബ്ദുൾ സത്താർ, ദീപക് കെസർക്കാർ, ശംഭുരാജ് ദേശായ് എന്നിവരാണ് ശിവസേനയിൽ നിന്നും മന്ത്രിസഭയിലെത്തിയത്.
Comments