പാറ്റ്‌ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ചേർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഇരുവിഭാഗവും ചേർന്ന് സർക്കാർ രൂപീകരിക്കാമെന്ന അവകാശവാദത്തോടെയാണ് ഗവർണറെ കണ്ടത്. 160 പേരുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ വാദം. എംഎൽഎമാരുടെ പിന്തുണക്കത്ത് നിതീഷ് കുമാർ ഗവർണർക്ക് കൈമാറി. അനുമതി ലഭിച്ചാൽ നാളെ ബിഹാറിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും. നിതീഷ് മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
അതേസമയം ബിഹാർ ജനതയെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. 2015ൽ തേജസ്വി യാദവിന്റെ ആർജെഡിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ബിജെപിയുമായുള്ള നീണ്ടകാലത്തെ സഖ്യം നിതീഷ് കുമാർ അവസാനിപ്പിച്ചിരുന്നു. പിന്നീട് അഴിമതിക്കാരനായ മന്ത്രിയാണ് തേജസ്വി യാദവെന്ന് ആരോപിച്ച് 2017ൽ വീണ്ടും ബിജെപിയിലേക്ക് മടങ്ങി. 15 വർഷത്തെ ആർജെഡി ഭരണം ബിഹാറിനെ നശിപ്പിച്ചുവെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചു. ഏറ്റവുമൊടുവിൽ ഇപ്പോൾ എൻഡിഎ സഖ്യം വീണ്ടുമുപേക്ഷിച്ച് അഴിമതിക്കാരെന്ന് വിളിച്ചിരുന്ന ആർജെഡിക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയാണ് നിതീഷ് കുമാർ. പഴയതെല്ലാം മറന്ന് ഒന്നിക്കാമെന്നും പുതിയ തുടക്കത്തിന് ഇവിടെ ആരംഭം കുറിക്കാമെന്നുമാണ് തേജസ്വിയോട് നിതീഷ് വ്യക്തമാക്കിയത്.
Comments