കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയ മലയാളി താരം മുരളി ശ്രീശങ്കർ സ്വർണ്ണം നേടിയിട്ടേ വിശ്രമമുള്ളൂ എന്ന തീരുമാനത്തിലാണ്. ഇന്ന് മൊണോക്കോയിൽ നടക്കുന്ന വാണ്ട ഡയമണ്ട് ലീഗ് ഫൈനലിൽ ശ്രീശങ്കർ ഇറങ്ങുന്നത് ഈ ലക്ഷ്യത്തോടെയാകും. കോമൺവെൽത്ത് ഗെയിംസിൽ 44 വർഷത്തിനിടയിൽ ലോംഗ്‌ജംപ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ആദ്യ താരമാണ് മുരളി ശ്രീശങ്കർ.
ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടി വെള്ളി മെഡൽ കരസ്ഥമാക്കിയ താരം ഇത്തവണ വാണ്ട ഡയമണ്ട് ലീഗിൽ സ്വർണ്ണം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ലീഗിൽ ലോക ഒന്നാം നമ്പർ താരം മിലിഷ്യാഡിസ് ടെൻറ്റൊഗ്ലോ ആണ് മുരളി ശങ്കറിന്റെ എതിരാളി. 8.60 എന്ന വ്യക്തിഗത സ്കോറാണ് അദ്ദേഹം നിലവിൽ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഈ സ്കോർ തകർക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് താരം പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ ജേതാവായ ടെൻറ്റൊഗ്ലോയ്‌ക്ക് 2022ൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടാനേ കഴിഞ്ഞുള്ളു. മുരളി ശ്രീശങ്കർ ശക്തമായ പരിശീലനമാണ് നടത്തുന്നത്.ഇന്ന് നടക്കുന്ന ലീഗിൽ തനിക്ക് നഷ്ടപ്പെട്ട സ്വർണ്ണം എന്ത് വിലകൊടുത്തും രാജ്യത്തിന് വാങ്ങി നൽകുക എന്ന കഠിന ശ്രമത്തിലാണ് താരം. ബർമിംഗ്ഹാമിലെ നാലാം ശ്രമത്തിൽ ശ്രീശങ്കറിനെ ഫൗൾ ചെയ്ത തീരുമാനമാണ് താരത്തിന് സ്വർണമെഡൽ നഷ്ടമാക്കിയതെന്നാണ് പരാതി ഉയർന്നിരുന്നു. ഇന്ത്യ ഔദ്യോഗികമായി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Comments