കൊൽക്കത്ത: പശ്ചിമബംഗാൾ അദ്ധ്യാപക നിയമന അഴിമതിക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. എസ്എസ്‌സിയുടെ ഉപദേശകനായിരുന്ന ശാന്തി പ്രസാദ് സിൻഹയെയും കമ്മീഷൻ ചെയർമാനായിരുന്ന അശോക് സാഹയെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഇരുവരും എസ്എസ്സി നിയമങ്ങളിലെ വ്യവസ്ഥകൾ ലംഘിച്ച് ഗ്രൂപ്പ് സി ജീവനക്കാരുടെ ഒഴിവുകൾ അനധികൃതമായി ശേഖരിച്ചു. കൂടാതെ ആ ഒഴിവുകളിലേക്ക് പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ശുപാർശകൾ നൽകിയെന്നും സിബിഐ കണ്ടെത്തി. ഇത്തരം ശുപാർശകൾ നടപ്പിലാക്കുന്നതിന് കമ്മീഷൻ അധ്യക്ഷന്മാരുടെ വ്യാജ ഒപ്പും ഇവർ തയ്യാറാക്കിയെന്ന് സിബിഐ പറയുന്നു.
ഇത്തരത്തിൽ വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയില്ല. എന്നാൽ ഇവർക്കെല്ലാം നിയമന ഉത്തരവ് കൈമാറി. ഇതുവഴി അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതെ വന്നുവെന്നും സിബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ഇഡി ഓഫീസിൽ അടുത്തയാഴ്ച ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മാണിക് ഭട്ടാചാര്യയുടെ വസതിയിൽ നിന്ന് നേരത്തെ ഇഡി കണ്ടെടുത്തിരുന്നു. തുടർന്ന് രണ്ട് തവണ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇഡി വിളിപ്പിച്ചിരിക്കുന്നത്.
Comments