കാബൂൾ: താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. ഷെയ്ഖ് റഹീമുള്ള ഹഖാനിയെ കാബൂളിൽ നടന്ന ചാവേർ സ്‌ഫോടനത്തിലൂടെയാണ് വധിച്ചത്. ഷെയ്ഖ് റഹീമുള്ള കൊല്ലപ്പെട്ടതായി താലിബാൻ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി സ്ഥിരീകരിച്ചു.
കാബൂളിലെ ഒരു സ്‌കൂളിലായിരുന്നു സ്‌ഫോടനം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിൽ ഹഖാനി അദ്ധ്യാപനം നടത്തുന്ന സ്‌കൂളിലായിരുന്നു ചാവേർ സ്‌ഫോടനമുണ്ടായത്. കാൽ നഷ്ടപ്പെട്ട ഒരാൾ കയ്യിൽ പ്ലാസ്റ്റിക്ക് ബാഗുമായി സ്‌കൂളിനകത്തേക്ക് പ്രവേശിക്കുന്നത് പലരും കണ്ടിരുന്നു. ഈ പ്ലാസ്റ്റിക് കവറിലായിരുന്നു സ്‌ഫോടക വസ്തുക്കൾ എന്നാണ് കരുതുന്നത്. സംഭവത്തിൽ മറ്റ് പ്രതികരണങ്ങൾ നടത്താൻ താലിബാൻ നേതൃത്വം തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം പാകിസ്താനിൽ നടന്ന ചാവേർ ആക്രമണത്തിൽ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. പിന്നിൽ താലിബാൻ ആണെന്നാണ് സൂചന. പാക് സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബൈക്കിലെത്തിയ ചാവേർ വന്നിടിക്കുകയായിരുന്നു. അഫ്ഗാനിൽ ലഷ്‌കറിനെയും ജയ്‌ഷെ മുഹമ്മദിനെയും വളർത്തുന്ന പാകിസ്താനെതിരെയുള്ള താലിബാന്റെ പ്രതികരണമാണെന്നാണ് ആക്രമണത്തെ വിലയിരുത്തുന്നത്.
Comments