തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത യൂട്യൂബ് വ്‌ളോഗർ അറസ്റ്റിലായത്. ബീച്ച് റോഡ് പുത്തൻപുരയ്‌ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനോടൊപ്പം ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിച്ച പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒമ്പതാം ക്ലാസ് കഴിഞ്ഞ് പെൺകുട്ടി സ്‌കൂളിൽ പോവുകയോ ഓൺലൈൻ ക്ലാസിലിരിക്കുകയോ ചെയ്തിട്ടില്ലെന്ന് പെൺകുട്ടിയുടെ അമ്മ വേദനയോടെ പറയുന്നു. പതിനേഴുകാരിയായ പെൺകുട്ടി വഴിതെറ്റിപോയതിന്റെ കാരണങ്ങൾ നിരത്തുകയാണ് ആ അമ്മ.
ഇത് വീടെന്നു പറയാൻ പറ്റില്ല സാറേ… ചെളിമണ്ണിലാണ് ഞങ്ങൾ കിടക്കുന്നത്. ഒൻപതു വർഷമായി മേഞ്ഞിട്ടില്ലാത്ത ഓലവീടാണ്. പ്ലാസ്റ്റിക് ഷീറ്റും തുണിയും ഇട്ട് ഇങ്ങനെ പോകുന്നു. ഈ പഞ്ചായത്തിൽ ഇങ്ങനെ വേറെ ഒരു വീടുണ്ടാവില്ല. അകത്ത് എപ്പോഴും വെള്ളം കാണും. അകത്ത് കാലുകയറ്റി വയ്‌ക്കാൻ ഒരു ഉണങ്ങിയ സ്ഥലം വേണമെങ്കിൽ കട്ടളയിൽ കയറ്റി വയ്‌ക്കണം.”അവൾക്ക് ഇപ്പോൾ 17 വയസ്സാണ്. ഒൻപതാം ക്ലാസ് കഴിഞ്ഞ് മോള് സ്‌കൂളിലൊന്നും പോയിട്ടില്ല. ആ സമയത്തെ ഓൺലൈൻ ക്ലാസിലും കയറിയിട്ടില്ല. കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുക, അവൾ പറയുന്ന പോലെ ‘ബോങ്കടിക്കുക’ ഇതൊക്കെയാണ് പ്രധാനമെന്ന് അമ്മ വേദനയോടെ പറയുന്നു.
അച്ഛൻ ആർമിയിലാണെന്ന് അവൾ പറയുന്നതു പച്ച നുണയാണ്. അമ്മ ബാങ്ക് ജോലിക്കാരിയാണ് എന്നാണ് കൂട്ടുകാരോടു പറയാറുള്ളത്. പഞ്ചായത്തിന്റെ ഹരിത കർമ സേനയ്‌ക്കൊപ്പം ജോലിക്കു പോകുന്നുണ്ട് ഇപ്പോൾ. കൂലിപ്പണിക്കാരനായ അച്ഛനു മാനസികപ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടു തന്നെ അവളുടെ ചെറുപ്രായം മുതൽ എന്നും വീട്ടിൽ വഴക്കാണ്. ജോലിക്കും പോകുന്നില്ല. അതു കണ്ടു വളർന്ന അവൾ ഇങ്ങനെയായിപോയതാണെന്നും അമ്മ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ പശ്ചാത്തലം അന്വേഷിച്ചവരോട് ആയിരുന്നു അമ്മയുടെ തുറന്നുപറച്ചിൽ.
Comments