ന്യൂഡൽഹി: റഫേലിന് പിന്നാലെ ആകാശകരുത്ത് വർദ്ധിപ്പിക്കാൻ റഷ്യൻ വിമാനവും സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി സൂചന. സൂപ്പർസോണിക് കരുത്തുള്ള റഷ്യയുടെ വൈറ്റ് സ്വാൻ എന്ന വിളിപ്പേരുള്ള ബോംബറാണ് ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവരുന്നത്. തുപ്ലോവ്-ടിയു-160 എന്ന പരമ്പരയിലെ യുദ്ധവിമാനം അതീവ പ്രഹരശേഷിയുള്ളതും അതിവേഗതയുള്ളതുമാണ്. കോൺകോർഡിന് സമാനമാണ് രൂപകൽപ്പന. അതിർത്തിയിൽ ചൈനയുടെ വെല്ലുവിളി വർദ്ധിക്കുന്ന സാഹചര്യത്തിൽ റഷ്യ-ഇന്ത്യാ വ്യോമപ്രതിരോധ കരാർ ഈ വർഷം ഒപ്പിടുമെന്നാണ് സൂചന.
വലുപ്പമാണ് റഷ്യയുടെ വൈറ്റ് സ്വാനിനെ വ്യത്യസ്തമാക്കുന്നത്. വിശാലമായ ചിറകുകളും പ്രത്യേകതയാണ്. ഒപ്പം മുൻഭാഗത്തിന്റെ നീളവും കൂടുതലാണ്. ശീതയുദ്ധകാലം മുതലേ സൂപ്പർസോണിക് ബോംബർ വിമാനമെന്നത് റഷ്യയുടെ സ്വപ്‌നമാണ്. ആണവപ്രഹര ശേഷിയുള്ള വിമാനം നിലയിൽ ഭാവിയുദ്ധ സാഹചര്യത്തിൽ റഷ്യയ്‌ക്ക് മേൽകൈ നൽകുന്നതാണ് തുപ്ലോവ് ബോംബറുകൾ.
നാല് ടർബോ ഫാൻ എൻജിനുകളാണ് തുപ്ലോവിനെ വായുവേഗത്തിൽ മുന്നേറാൻ സഹായിക്കുന്നത്. സമാറാ എന്ന കമ്പനിയാണ് റഷ്യയ്‌ക്കായി തുപ്ലോവ് രൂപകൽപ്പന ചെയ്തത്. ഇതിനെ വെല്ലുന്ന വിമാനം നിലവിലുള്ളത് അമേരിക്കയ്‌ക്കാണ്. ബി-70 വാൽകൈറീ എന്ന സൂപ്പർസോണിക് ആണവ ബോംബർവിമാനം ആദ്യമുണ്ടാക്കിയെങ്കിലും റോക്‌വെൽ-ബി-1 ലാൻസറാണ് പിന്നീട് യുഎസ് പ്രതിരോധ വിഭാഗം വികസിപ്പിച്ചത്. അതീവ പ്രഹരശേഷിയും അതിവേഗതയുള്ളതുമാണ് ലാൻസർ ബോംബർ വിമാനങ്ങൾ.
Comments