ബെംഗളൂരു: കയ്യിൽ രാഖി കെട്ടി വന്ന കുട്ടികളോട് സ്‌കൂൾ അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. മംഗളൂരുവിലെ മിഷനറി സ്‌കൂളിലാണ് സംഭവം. കൈകളിൽ രാഖി ധരിച്ചെത്തിയ കുട്ടികളെ ക്ലാസിൽ വെച്ച് അപമാനിക്കുകയും ഇവരുടെ കൈകളിൽ നിന്ന് നിർബന്ധിച്ച് രാഖി അഴിപ്പിക്കുകയുമായിരുന്നു.
കർണാടകയിലെ മംഗളൂരു കട്ടിപ്പള്ളയിലുള്ള ഇൻഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവമുണ്ടായത്. രക്ഷാബന്ധൻ കഴിഞ്ഞതിന് പിന്നാലെ പല വിദ്യാർത്ഥികളും കൈകളിൽ രാഖികൾ ധരിച്ച് സ്‌കൂളിലെത്തിയിരുന്നു. ഇതിനെ ചില അദ്ധ്യാപകർ എതിർക്കുകയും കുട്ടികളുടെ കൈകളിൽ നിന്നും നിർബന്ധിച്ച് രാഖികൾ അഴിച്ചുവാങ്ങുകയും ചെയ്തു. ശേഷം ഈ രാഖികൾ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്.
മാതാപിതാക്കൾ സ്‌കൂളിലെത്തുകയും അപമര്യാദയായി കുട്ടികളോട് പെരുമാറിയ അദ്ധ്യാപകർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ സ്‌കൂൾ അധികൃതർ യോഗം ചേർന്നു. അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിനിടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടിയ മാതാപിതാക്കൾ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളെ അപമാനിച്ചതിന് സ്‌കൂൾ അധികൃതർ മാപ്പ് പറയാൻ നിർബന്ധിതരാവുകയായിരുന്നു. അപമര്യാദയായി പെരുമാറിയ അദ്ധ്യാപകർ തന്നെ കുട്ടികളോട് ക്ഷമ ചോദിച്ചുവെന്നാണ് സ്‌കൂൾ കൺവീനറായ ഫാദർ സന്തോഷ് ലോബോ അറിയിച്ചത്.
Comments