ആലപ്പുഴ: അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം വീതം മുട്ടയും പാലും വിതരണം ചെയ്യാനുള്ള പദ്ധതി തുടക്കത്തിലേ പരാജയത്തിലേക്ക്. ഓഗസ്ററ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി നടപ്പാക്കാനാവശ്യമായ മുട്ടയും പാലും അങ്കണവാടികളിൽ കൃത്യമായി എത്തുന്നില്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ചില അങ്കണവാടികളിൽ മുട്ട എത്തുന്നുണ്ട്, ചില അങ്കണവാടികളിൽ കുടുംബശ്രീ വഴി പാലും എത്തുന്നുണ്ട്. എന്നാൽ മുഴുവൻ അംഗനവാടിയിലും പാലും മുട്ടയും എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം. ആലപ്പുഴ ജില്ലയിൽ നിന്നാണ് ഇതുസംബന്ധിച്ച പരാതികൾ ഉയർന്നിരിക്കുന്നത്.
പദ്ധതി ഉദ്ഘാടന ദിവസം മാത്രമാണ് മിക്കയിടത്തും മുട്ടയും പാലും കുട്ടികൾക്കു വിതരണം ചെയ്യാനായതെന്നാണ് ആക്ഷേപം. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ചോദ്യം ഉയർന്നപ്പോൾ ചില അങ്കണവാടികളിൽ ജീവനക്കാർ സ്വന്തം കൈയിൽനിന്നു പണം മുടക്കിയാണ് ഇപ്പോൾ മുട്ടയും പാലും വാങ്ങി നൽകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായാണ് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകി വരുന്നത്.സ്വന്തം കുടുംബാംഗങ്ങൾക്കു മുട്ടയും പാലും വാങ്ങിക്കൊടുക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത അങ്കണവാടി ജീവനക്കാരുടെ മേൽ സർക്കാരും അധികഭാരം അടിച്ചേൽപിക്കുകയാണെന്നാണ് പദ്ധതിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണം.
Comments