ന്യൂഡൽഹി: കേസ് അന്വേഷണത്തിൽ മികവ് പുലർത്തുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നൽകുന്ന പുരസ്‌കാരം കേരളത്തിൽ നിന്നും കരസ്ഥമാക്കി പത്തു പോലീസുകാർ. രാജ്യത്ത് കുറ്റാന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച 151 പേരെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്.പുരസ്‌കാര ജേതാക്കളിൽ 28 വനിതകളുടെ സാന്നിധ്യവുമുണ്ട്.
ജില്ലാ പോലീസ് മേധാവിമാരായ കറുപ്പസാമി, കെ കാർത്തിക്, ആർ ആനന്ദ് (അഡീഷണൽ എഐജി), ഡിവൈഎസ്പിമാരായ വിജുകുമാർ, നളിനാശാൻ, ഇമ്മാനുവൽ, പോൾ, ഇൻസ്പെക്ടർമാരായ വിഎസ് വിപിൻ, ആർ കുമാർ, എസ്ഐ മഹി സലിം എന്നിവരാണ് കേരളത്തിൽ നിന്നുമുള്ള പുരസ്‌കാര ജേതാക്കൾ.
151 പുരസ്‌കാരങ്ങളിൽ 15 സിബിഐ ഉദ്യോഗസ്ഥർക്കും 11 മഹാരാഷ്‌ട്ര പോലീസ് ഉദ്യോഗസ്ഥർക്കുമാണ് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശിൽ നിന്നും 10 പോലീസുകാരും ഉത്തർപ്രദേശിൽ നിന്നും കേരളത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും പത്തു വീതം പോലീസുകാർക്കും പുരസ്‌കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പുരസ്‌കാരത്തിന് അർഹരായി. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അഞ്ച് മെഡലുകളാണ് ഇവർക്ക് നൽകിയത്.
കുറ്റാന്വേഷണത്തിൽ മികവ് പുലർത്തുന്നതിനും അത്തരം മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം പുരസ്‌കാരങ്ങൾ നൽകുന്നത്. ഹെഡ് കോൺസ്റ്റബിൾ റാങ്ക് മുതൽ പോലീസ് സൂപ്രണ്ട് റാങ്ക് വരെയുള്ളവരിൽ നിന്നും ശുപാർശകൾ ഫെബ്രുവരി മുതലാണ് സ്വീകരിക്കുന്നത്. വനിതകൾക്ക് നിശ്ചിത ശതമാനം അപേക്ഷകൾ സംവരണം ചെയ്തിട്ടുണ്ട്. 2018 മുതൽ നൽകി തുടങ്ങിയ പുരസ്‌കാരം എല്ലാ വർഷവും ഓഗസ്റ്റ് മാസം 12-ാം തിയതിയാണ് പ്രഖ്യാപിക്കുന്നത്.
Comments