എറണാകുളം : ചോറ്റാനിക്കരയിൽ കാർ ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ച് കയറ്റി. കുടുംബം സഞ്ചരിച്ച കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ മദ്ധ്യവയസ്‌കനാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ യുവതിയും രണ്ടര വസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. സംഭവത്തിൽ ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ ആഷ്‌ലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊലപാതകക്കേസിലെ പ്രതിയാണ്.
വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ച് വരികയായിരുന്നു. പിന്നാലെ ഭക്ഷണം വാങ്ങാൻ ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്ത് കാർ നിർത്തി.കുട്ടിയെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് ശ്രീജിത്ത് കാറിൽ നിന്ന് ഇറങ്ങി ഭക്ഷണം വാങ്ങാൻ പോയത്.
എന്നാൽ ഈ സമയം അവിടെ എത്തിയ ആഷ്‌ലി കാറിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തിയ ശേഷമാണ് ഇയാൾ കാറിൽ കയറിയത്. ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാൾ കാറുമായി പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ പാനിപ്പൂരി കടയിൽ ഇടിച്ചു . ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറി.
തുടർന്ന് ട്രാൻസ്‌ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയിൽ തട്ടി കാർ നിന്നു. അപകടത്തിൽ യുവതിക്കും കുട്ടിക്കും പരുക്കേറ്റു. പിന്നാലെ ശ്രീജിത്തും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.
Comments