പാലക്കാട്: ദേശീയ പതാകയെ അപമാനിച്ച മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവനെതിരെ പരാതിയുമായി ബിജെപി പഞ്ചായത്ത് കമ്മിറ്റി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് നൽകിയ പതാക ഇവർ നിരസിച്ചുവെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
ബിജെപി മെമ്പർമാരായ മാധവദാസ്, നിമിഷ് എന്നിവർ കഴിഞ്ഞ ദിവസമായിരുന്നു പതാക വിതരണം നടത്തിയത്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിവിധ സർക്കാർ സ്ഥാപനങ്ങളിലും പഞ്ചായത്ത് സെക്രട്ടറിക്കും ഉൾപ്പെടെ ബിജെപി മെമ്പർമാർ പതാക നൽകി. ഇതിനോടൊപ്പമാണ് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റായ രാധിക മാധവന്റെ വസതിയിലും പതാക നൽകാൻ എത്തിയത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ഇത് നിരസിക്കുകയും വേണ്ടെന്നും പറയുകയും ചെയ്തു.
ഒരു വ്യക്തിക്ക് കൈമാറുന്നതല്ല, മറിച്ച് ഒരു പഞ്ചായത്തിന്റെ മുഖ്യഭരണാധികാരിക്കാണ് ദേശീയപതാക നൽകുന്നതെന്ന് ബിജെപി മെമ്പർമാർ ചൂണ്ടിക്കാട്ടിയെങ്കിലും പതാക സ്വീകരിക്കാൻ അവർ തയ്യാറായില്ല. എന്നാൽ അൽപസമയത്തിന് ശേഷം അവർ പതാക ഏറ്റുവാങ്ങാമെന്ന് അംഗീകരിച്ചു. എന്നാൽ ഇതിന്റെ ഫോട്ടോ മൊബൈൽ പകർത്തരുതെന്നായിരുന്നു നിബന്ധന. ദേശീയപതാക കൈപ്പറ്റിയതിന് രസീത് എഴുതി നൽകാമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എന്തുകൊണ്ടാണ് ഫോട്ടോ എടുക്കരുതെന്ന് പറയുന്നതെന്ന് ചോദിച്ചതോടെ പതാക നൽകാൻ എത്തിയവരോട് കയർത്തു. തൊട്ടുപിന്നാലെ മൊബൈൽ തട്ടിപ്പറിച്ച് വാങ്ങുകയും ത്രിവർണ്ണ പതാക താൻ വാങ്ങുകയില്ലെന്ന് ശഠിച്ച് ബിജെപി മെമ്പർമാരെ ഇറക്കിവിടുകയും ചെയ്തു.
സംഭവം വിവാദമാകുമെന്നും പ്രശ്‌നമാകാൻ സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞതോടെ പഞ്ചായത്ത് പ്രസിഡന്റായ രാധിക മാധവൻ ബിജെപി മെമ്പർമാർക്കെതിരെ വ്യാജപരാതി നൽകി. തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ചായിരുന്നു പോലീസിൽ പരാതിപ്പെട്ടത്. എന്നാൽ ത്രിവർണ്ണ പതാകയോട് അനാദരവ് കാണിച്ച മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവനെതിരെ നടപടിയെടുക്കണമെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി ബിജെപി മലമ്പുഴ കമ്മിറ്റിയും പരാതി നൽകി.
Comments