ദുബായ്: കൊടും ചൂടിനിടയിൽ യുഎഇയിൽ ശനിയാഴ്ച മുതൽ മൂന്നുദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റുവീശിയേക്കാം. കടലിന് സമീപവും ഉയർന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോകരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ട് വന്നതോടെ കലാവസ്ഥാ മാറ്റത്തെ നേരിടാൻ ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കി. ദേശീയ ദുരന്തനിവാരണ സമിതിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര – പ്രതിരോധ – ഊർജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പോലീസും സംയുക്തമായാണ് പദ്ധതി തയാറാക്കിയത്.
അതേസമയം, ഓഗസ്റ്റ് 14 മുതൽ 18 വരെ എമിറേറ്റിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ വേഗത സംബന്ധിച്ച നിർദേശങ്ങൾ പാലിച്ച് കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതിനിടെ ഒമാനിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇവിടെയുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. രാജ്യത്തെ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി വ്യക്തമാക്കി. അത്യാവശ്യ ഘട്ടത്തിൽ എംബസിയുമായി ബന്ധപ്പെടാൻ ഔദ്യോഗിക നമ്പറും നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ ഏഴുപേരാണ് മരിച്ചത്. 800ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സമിതി, പ്രതിരോധ-ആഭ്യന്തര മന്ത്രാലയം, എല്ലാ എമിറേറ്റുകളിലെയും പോലീസ് ഡയറക്ടർമാർ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, അടിസ്ഥാന വികസന-ഊർജ മന്ത്രാലയം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments