മുംബൈ: ഒൻപത് വയസുകാരിക്ക് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. മുംബൈ സോലാപൂർ സ്വദേശിയായ ഒൻപത് വയസുകാരി അവനി നകതേയ്‌ക്കാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. രാജ്യത്തെ ആരോഗ്യവിദഗ്ധരെ പോലും ഞെട്ടിക്കുന്ന സംഭവമാണിത്. ആദ്യമായിട്ടാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയിൽ ഹൃദയാഘാതം ഉണ്ടാകുന്നത്. ബൈപാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും അവനി ആയിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
കുട്ടി പൂർണമായി സുഖം പ്രാപിച്ചിട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനിരിക്കുകയാണ് ഡോക്ടർമാർ. ഹൃദയാഘാതത്തിന് കാരണമാകുന്ന ഹൈപ്പർ കൊളസ്ട്രോ ലീമിയയുടെ പിടിയിലായിരുന്നു കുട്ടിയെന്ന് എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടനെ അവനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ആൻജിയോഗ്രാഫിയിൽ കുട്ടിയുടെ രക്തക്കുഴലുകളിൽ പ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ അവനിയെ വിദഗ്ദ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ വരെ കുട്ടി സാധാരണ നിലയിലായിരുന്നുവെന്നും പിതാവ് അതുൽ പറയുന്നു.
Comments