മംഗളൂരു:യാത്രക്കാരന്റെ മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം ലഭിച്ചതിന് പിന്നാലെ പരാതിയുമായി ക്യാബിൻ ക്രൂവിനെ സമീപിച്ച് മറ്റൊരു യാത്രക്കാരി. വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിന് മുൻപായിരുന്നു സംഭവം. സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ വ്യക്തമാക്കി. മംഗളൂരു-മുംബൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ മൊബൈൽ ഫോണിൽ സന്ദേശം കണ്ട യാത്രക്കാരി ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇടൻ തന്നെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചു. തുടർന്ന് പറന്നുയരാൻ തയ്യാറായ വിമാനത്തിലെ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരുടെ ലഗേജുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം അഞ്ച് മണിയോട് കൂടി വിമാനം യാത്ര പുറപ്പെട്ടു. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാരൻ തന്റെ പെൺസൃഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു. യുവതി ഇതേ വിമാനത്താവളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെടാൻ പദ്ധതിയിട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്ന് ഇരുവർക്കും വിമാനത്തിൽ പോകാൻ കഴിഞ്ഞില്ല. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും നിലവിൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.















