പാലക്കാട് സി പി എം സജീവ പ്രവർത്തകനായ ഷാജഹാനെ പാർട്ടിക്കാർ തന്നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസ്സിനെ ബോധപൂർവ്വം പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി. കൊലപാതകത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും, സിപിഎമ്മിലെ ഗ്രൂപ്പ് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി നേതാക്കൾ പറയുന്നു. കൊലപാതകം നടന്ന സ്ഥലം സിപിഎം പാർട്ടി ഗ്രാമമാണ്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മുറുകിയപ്പോൾ DYFI പ്രവർത്തകർ തന്നെ ഷാജഹാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ സിപിഎം പ്രവർത്തകൻ പറയുന്നു. ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയ അനീഷും , ശബരീഷും കൂടെയുണ്ടായിരുന്ന മറ്റു പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു.
ഷാജഹാനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നറിഞ്ഞിട്ടും ബിജെപിയ്‌ക്കും, സംഘ പരിവാറിനുമെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത് വഴി രാജ്യ സഭാംഗം എ എ റഹീം , ചിന്ത ജെറോം എന്നിവർ സംസ്ഥാനത്ത് കലാപ ശ്രമത്തിന് ആഹ്വനം ചെയ്യുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ ഇരുന്ന് നാട്ടിൽ കലാപത്തിന് നേതൃത്വം നൽകുന്ന ഇവർക്കെതിരെ കേസെടുക്കണം. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന പതിവ് തന്ത്രം പയറ്റുകയാണ് സിപിഎം എന്ന് ബിജെപി നേതാക്കൾ പറയുന്നു.
കണ്ണൂരിൽ അരിയിൽ ഷുക്കൂർ എന്ന ലീഗ് പ്രവർത്തകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിചാരണ നടത്തി കൊലപ്പെടുത്തിയത് സിപിഎം ആയിരുന്നു. ടി പി ചന്ദ്രശേഖരനെ നിഷ്ക്കരുണം 51 വെട്ട് വെട്ടി കൊല ചെയ്ത ശേഷം മാഷാ അള്ളാഹ് സ്റ്റിക്കർ പതിച്ച കാർ ഉപയോഗിച്ചതും സിപിഎം തന്നെ ആയിരുന്നു. പാലക്കാട് ജില്ലയിലെ സി പി എമ്മിനുള്ളിലെ തമ്മിലടി മൂലം ഉണ്ടായ കൊലപാതകം സിപിഎമ്മിന്റെ നേരിട്ടുള്ള അറിവോടെയാണെന്ന് ബിജെപി ആരോപിക്കുന്നു. 2020 ഓഗസ്റ്റ് 20ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നി DYFI പ്രവർത്തകരെ ഒരേ ദിവസം കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയാണെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ എ എ റഹീമിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു.
ഷാജഹാന്റെ കൊലപാതകം സിപിഎം അറിവോടെയാണെന്നും ബോധപൂർവ്വം പാർട്ടി നേതാക്കളും രാജ്യ സഭാംഗമായ എ എ റഹീമും, കേരള യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമും നാട്ടിൽ കലാപം അഴിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നത്. കേരള പോലീസ് പിണറായി വിജയന്റെ ആട്ടും തുപ്പും കേട്ട് പ്രവർത്തിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ബിജെപി വ്യക്തമാക്കി.
Comments