കാസർകോട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ. പരിചയക്കുറവ് മറച്ചുവെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ക്രിയാത്മക വിമർശനം ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവരെയും തോണ്ടിയിട്ട് ഒരിക്കൽ തിരിച്ച് കിട്ടുമ്പോൾ കരയുന്ന കുട്ടിയെ പോലെയാണ് പ്രതിപക്ഷ നേതാവ്. ലഭിച്ച മറുപടിയുടെ ഹാങ് ഓവർ വിഡി സതീശന് വിട്ട് മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. രാഷ്‌ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചെറുപ്പത്തിൽ എനിക്ക് വികൃതിയായ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവൻ എല്ലാദിവസവും എല്ലാവരേയും തോണ്ടും. ഉപദ്രവിക്കും. ഒരുദിവസം ഒരു കുട്ടി അവനെ തിരിച്ച് ആക്രമിച്ചു. തിരിച്ചുകിട്ടിയതോടെ ഇവൻ വലിയ കരച്ചിലായിരുന്നു. ടീച്ചറോട് പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു. മോനേ, എല്ലാവരേയും നീ ആക്രമിക്കുമ്പോൾ തിരിച്ചുകിട്ടുമെന്ന് ഓർമിക്കണം. ഇത് ആ സ്പിരിറ്റിൽ എടുക്കണം എന്ന്. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകളിൽ എനിക്ക് ആ വികൃതിയായ കുട്ടിയെ കാണാൻ സാധിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
സർക്കാർ മുന്നോട്ടുകൊണ്ടുവരുന്ന വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ആ സമീപനം തിരുത്തണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കുമുള്ള പരിചയ സമ്പത്ത് തനിക്കില്ലാത്തത് സതീശനെ അലട്ടുന്നുണ്ടാകാം. ആ പ്രശ്നം മറ്റുള്ളവരുടെ തലയിൽ വെക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments