തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ദേശാഭിമാനി പത്രം ആരംഭിച്ചതുതന്നെ സ്വാതന്ത്ര്യ സമരത്തെ അട്ടി മറിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനായി ബ്രീട്ടുകാർക്ക് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ വിടുപണികളുടെ ചരിത്ര രേഖകൾ നാഷണൽ ആർക്കൈവ്‌സിൽ ധാരാളമുണ്ട്. പത്രം വരുത്തുന്നത് നിർത്തിയതിന്റെ പേരിൽ വെട്ടിക്കൊല്ലാൻ നടക്കുന്നവർ ഇക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേശാഭിമാനി വരുത്തുന്നത് നിർത്തിയാൽ വെട്ടിക്കൊല്ലാൻ നടക്കുന്നവർ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യാനുമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനുള്ള ക്വട്ടേഷൻ ബ്രിട്ടീഷുകാരോട് ചോദിച്ചുവാങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി അവർക്ക് സമർപ്പിച്ച ഭീമൻ നിവേദനത്തിൽ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
നിവേദനത്തിൽ സ്വന്തം നാടിനെ ചതിക്കുന്നവർ എന്നർത്ഥം വരുന്ന അഞ്ചാംപത്തികൾ (fifth column) എന്ന് കമ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടത്തിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളെയാണ് എന്നോർക്കണം.
സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാനായി ബ്രിട്ടീഷുകാർക്ക് പാർട്ടി നടത്തിയ വിടുപണികളുടെ ചരിത്രരേഖകൾ നാഷണൽ ആർക്കൈവ്‌സിൽ ധാരാളം കിടക്കുന്നുണ്ട്. ആർക്കും പരിശോധിക്കാം. ഇതിനി തെറ്റാണെന്ന് വാദിക്കുന്ന ന്യായീകരണക്കമ്മിറ്റിക്കാരോട് ഒന്നേ പറയാനുള്ളൂ. ന്നാ താൻ കേസ് കൊട് എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് സിപിഎം പ്രവർത്തകനെ പാർട്ടി മുഖപത്രമായ ദേശാഭിമാനി വരുത്താത്തതിന്റെ പേരിലാണ് സ്വന്തം പാർട്ടിക്കാർ തന്നെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ദേശാഭിമാനിയുടെ രാജ്യവിരുദ്ധത വ്യക്തമാക്കി സുരേന്ദ്രൻ രംഗത്തുവന്നത്.
Comments