ജയ്പൂർ: ദളിതർക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. ബാരൺ മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർമാരാണ് രാജിവെച്ചത്. പൊതു ഫിൽറ്ററിൽ നിന്നും വെള്ളം എടുത്തതിന് ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപകൻ കഴിഞ്ഞ ദിവസം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജി.
12 കോൺഗ്രസ് കൗൺസിലർമാരാണ് രാജിവെച്ചത്. യോഗേന്ദ്ര മേത്ത, രോഹിതാശ്വ സക്‌സേന, രാജാറാം മീണ, രേഖ മീന, ലീലാഘർ നഗർ, ഹരിരാജ് എർവാൾ, പിയൂഷ് സോനി, ഉർവശി മേഗ്വാൾ, യശ്വന്ത് യാദവ്, അൻവർ അലി, ജ്യോതി ജാദവ്, മായങ്ക് മത്തോദിയ എന്നിവരാണ് രാജിവെച്ച കൗൺസിലർമാർ. രാജി അറിയിച്ചുകൊണ്ടുള്ള കത്ത് കൗൺസിലർമാർ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നൽകിയിട്ടുണ്ട്.
ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് എംഎൽഎ പനച്ചന്ത് മെഗവാൾ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൗൺസിലർമാർ രാജിവയ്‌ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പൊതു ഫിൽട്ടറിൽ നിന്നും വെള്ളം എടുത്തതിന്റെ പേരിൽ അദ്ധ്യാപകൻ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ച് കൊന്നത്. ഒൻപതുവയുള്ള ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
Comments