ന്യൂഡൽഹി : പ്രധാനമന്ത്ര നരേന്ദ്ര മോദിക്ക് കത്ത് അയച്ച് ഗോകുലം കേരള എഫ്‌സി. ഫിഫ വിലക്ക് നീക്കാനാണ് ഗോകുലം കേരള എഫ്‌സി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ക്ലബ് ആവശ്യപ്പെട്ടു. ടൂർണമെന്റിനെ തുടർന്ന് ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റിലാണ് വനിതാ ടീം ഉള്ളത്.
”ഞങ്ങളുടെ ടീം 2022 ഓഗസ്റ്റ് 16 ന് പുലർച്ചെ കോഴിക്കോട്ട് നിന്ന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലെത്തി. എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ത്യൻ ക്ലബ്ബുകൾക്ക് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്. അതിനാൽ ഇനി വിലക്ക് പിൻവലിക്കുന്നത് വരെ അന്താരാഷ്‌ട്ര മത്സരങ്ങൾ ഉൾപ്പെടെ ഉളളവയിൽ മത്സരിക്കാൻ കഴിയില്ല എന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു.
ഈ വിഷയത്തിൽ ഇടപെടുകയും വിലക്ക് പിൻവലിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം.എഎഫ്‌സി വുമൺസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ക്ലബ്ബായി ഞങ്ങളുടെ സംഘത്തെ ഉൾപ്പെടുത്താനും പ്രധാനമന്ത്രി ഇടപ്പെടണം.
ഇന്ത്യയെ വലിയ ഒരു ശക്തി ആക്കി ലോകത്തിൽ തന്നെ ഒന്നാം നമ്പർ ആക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നം. 2019 മുതൽ ഇന്ത്യൻ ചാമ്പ്യൻ ക്ലബ്ബായി വനിതകളുടെ ഫുട്‌ബോൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഞങ്ങളുടെ ക്ലബ് നേതൃത്വം നൽകുന്നു. ഇത്തരമൊരു അപ്രതീക്ഷിത വിലക്ക് ഇന്ത്യയെ ഒന്നാം നമ്പർ വനിതാ ഫുട്‌ബോൾ രാഷ്‌ട്രമായി ഉയർത്താനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഹാനികരമാകരുത്. ‘ തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യാ ഫുട്‌ബോൾ അസോസിയേഷന് ഫിഫയുടെ വിലക്ക് ഏർപ്പെടുത്തിയത്. ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്ന് ഇടപെടലുണ്ടായെന്നാണ് ഫിഫ വ്യക്തമാക്കിയത്. എന്നാൽ സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് ഫുട്‌ബോൾ അസോസിയേഷനിൽ മാറ്റങ്ങൾ വരുത്തിയത്.
Comments