ലക്നൗ: ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന് വീണ്ടും വധ ഭീഷണി. മുതിർന്ന അഭിഭാഷകൻ ഡോ. സോഹൻലാൽ ആര്യയ്ക്കാണ് പാകിസ്താനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി. രാജസ്ഥാനിലെ കനയ്യലാലിനെപോലെ തലയറുക്കുമെന്നായിരുന്നു ഭീഷണി.
കോടതിയിൽ നിൽക്കുമ്പോഴായിരുന്നു സോഹൻ ലാലിന്റെ ഫോണിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോൾ വന്നത്. രാജസ്ഥാനിലെ കനയ്യ ലാലിനുണ്ടായ അനുഭവം സോഹൻ ലാലിനും ഉണ്ടാകുമെന്നും, തലയും ശരീരവും വേർപെടുത്തുമെന്നുമായിരുന്നു വിളിച്ച ആൾ ഭീഷണി മുഴക്കിയത്. ഉടനെ അദ്ദേഹം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിന് മുൻപ് രണ്ട് തവണ സമാനമായ രീതിയിൽ അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കേസിലെ കക്ഷികളിൽ ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയാണ്. കേസ് നൽകിയതിന് പിന്നാലെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യം വന്ന ഭീഷണികൾ. ഇതേ തുടർന്ന് അദ്ദേഹത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Comments