തിരുവനന്തപുരം :ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കപ്പെടുമ്പോൾ സ്വവർഗ ലൈംഗികതയ്‌ക്ക് എതിരെ എന്തിനാണ് കേസ് എന്ന് മുനീർ ചോദിച്ചു. ഇത് വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് മുനീറിന്റെ വാദം.
ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ എന്തിനാണ് പോക്‌സോ കേസ് എടുക്കുന്നത് എന്നാണ് എംഎൽഎ ചോദിക്കുന്നത്. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടാൽ നീതി ലഭിക്കുമോയെന്നും വസ്ത്രധാരണ രീതി മാറിയാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോയെന്നും മുനീർ ചോദിച്ചു. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് എംഎൽഎ പറയുന്നത്. ജെൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ പരാമർശങ്ങളുമായി നേരത്തെയും എംകെ മുനീർ എത്തിയിട്ടുണ്ട്. ഇനിമുതൽ സ്ത്രീയ്‌ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളിൽ ഉണ്ടാകൂ എന്നായിരുന്നു മുനീറിന്റെ ആരോപണം. മതമില്ലാത്ത ജീവൻ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ, ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതിയാണ് തയ്യാറായിക്കിയിരിക്കുന്നത് എന്നായിരുന്നു ആരോപണം.
ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം? എന്നും മുനീർ ചോദിച്ചിരുന്നു.
Comments