തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിലെ വിവാദപരാമർശത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ചു. ജൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്‌സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്.
കുട്ടികൾക്കെതിരായി ലൈംഗിക അതിക്രമം ഉണ്ടായാൽ അത് ജൻഡർ ന്യൂട്രൽ അല്ലേ എന്ന് പറഞ്ഞു രക്ഷപ്പെടാമല്ലോ. പ്രസംഗം മുഴുവൻ കേട്ടാൽ അത് മനസിലാകുമെന്നും മുനീർ കൂട്ടിച്ചേർത്തു. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്റെ പ്രസംഗമാണ് വിവാദമായത്. ലിംഗസമത്വമെങ്കിൽ ആൺകുട്ടിയുമായി പുരുഷൻ ബന്ധപ്പെട്ടാൽ പോക്‌സോ കേസ് എടുക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം.ഇതിന്റെ പേരിൽ ഇസ്ലാമിസ്റ്റായി ചാപ്പ കുത്തിയാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടും. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാൽ നീതി ലഭിക്കുമോയെന്നും മുനീർ പരിഹസിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ?. എത്ര പീഡനങ്ങൾ പെൺകുട്ടികൾക്ക് ഉണ്ടാകുന്നുണ്ട് എന്നും ചിന്തിക്കണം. ജെൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോക്‌സോ കേസ് ബന്ധപ്പെട്ടുള്ള അഭിപ്രായം വിവാദമായതോടെയാണ് പ്രസ്താവനയിൽ മലക്കം മറിഞ്ഞ് മുനീർ രംഗത്തെത്തിയത്.
Comments