കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം നിരസിച്ച് കോടതി. സ്വപ്ന നൽകിയ രണ്ട് ഹർജികളിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ എഫ്ഐആർ റദ്ദാക്കരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് സ്വപ്നയുടെ ഹർജികൾ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണച്ചത്.
കോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസും പാലക്കാട് കസബ പോലീസ് എടുത്ത കലാപാഹ്വാനക്കേസിലും അന്വേഷണവുമായി മുന്നോട്ടുപോകാവുന്നതാണ്. എന്നാൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കുന്നതിനാൽ സ്വപ്നയുടെ അറസ്റ്റിന് തടസമുണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജൂൺ 6, 7 തിയതികളിൽ താനൊരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്തത്. മുൻമന്ത്രി കെടി ജലീൽ അടക്കമുള്ളവർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏതെല്ലാം വിധത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നതാണ് വെളിപ്പെടുത്തലിലുണ്ടായത്. തുടർന്ന് 164 മൊഴി നൽകി. ഇതിന്റെ പ്രതികാരമെന്ന നിലയിൽ തനിക്കെതിരെ കേസെടുത്തുവെന്നായിരുന്നു സ്വപ്ന കോടതിയെ അറിയിച്ചത്.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയെന്നും സ്വപ്നയുടെ നീക്കങ്ങളിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. തുടർന്നാണ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എഫ്ഐആർ റദ്ദാക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിച്ച ഹൈക്കോടതി, കേസിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് അറിയിച്ചു.
Comments