കൊച്ചി: മദ്ധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽപെട്ട് മരിച്ച ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്ര നൽകിയ യാത്രയയപ്പ്. സൈനിക ഓഫീസറായ ഭാര്യയെ കാണാനുളള യാത്രയിലായിരുന്നു നിർമൽ പ്രളയത്തിൽപെടുന്നത്.
എറണാകുളം പച്ചാളം ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങുകളിലാണ് ഭാര്യ പ്രിയതമന് അവസാന സല്യൂട്ട് നൽകിയത്. പോലീസും സൈന്യവും ഔദ്യോഗിക ബഹുമതികളോടെയാണ് നിർമ്മലിനെ യാത്രയാക്കിയത്. അതിന് ശേഷം ഭൗതികദേഹത്തിന് മുകളിലിട്ടിരുന്ന ദേശീയപതാക ഭാര്യയ്‌ക്ക് സൈനിക ഉദ്യോഗസ്ഥർ കൈമാറി. അപ്പോഴും ഗോപി ചന്ദ്ര ദു:ഖം ഉള്ളിലൊതുക്കി വിതുമ്പുന്നുണ്ടായിരുന്നു.
കാർഗിൽ യുദ്ധ സമയത്ത് വിദ്യാർത്ഥിയായിരുന്ന നിർമ്മൽ ശിവരാജിന് അവിടെ നിന്നാണ് രാജ്യസേവനമെന്ന ആഗ്രഹം പൊട്ടിമുളച്ചത്. സൈന്യത്തിൽ ചേർന്നതിലൂടെ ഇത് പൂർത്തീകരിക്കുകയായിരുന്നു. കാർഗിൽ യുദ്ധസമയത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന് ആലോചിച്ച നിർമ്മൽ സൈന്യത്തിൽ എത്താനായി കഠിനപ്രയത്‌നം നടത്തുകയും ചെയ്തിരുന്നു.
എറണാകുളത്തെ മാമംഗലത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു പച്ചാളം ശ്മശാനത്തിൽ സംസ്‌കാരം. വീട്ടിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബെ നിർമ്മലിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. നിർമ്മലിന്റെ വിയോഗം വലിയ നഷ്ടമാണെന്നും രാജ്യത്തെ കൂടുതൽ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി കളക്ടർ രേണുരാജ് അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ്, എറണാകുളം എംപി ഹൈബി ഈഡൻ അടക്കമുള്ള ജനപ്രതിനിധികളും അനുശോചനം അർപ്പിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ട ശേഷം ജോലി സ്ഥലമായ പച് മാർഹിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് നിർമ്മലിനെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു
Comments