കാബൂൾ: അഫ്ഗാനിൽ സർവ്വകലാശാല വിദ്യാഭ്യാസം മതപഠനമാക്കാനുള്ള നീക്കവുമായി താലിബാൻ. സർവ്വകലാശാല വിദ്യാഭ്യാസത്തിൽ ഇസ്ലാമിക മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളിക്കാനാണ് തീരുമാനം. എല്ലാറ്റിനും പരമമായത് അള്ളാഹുവാണെന്നും, അതിനാലാണ് മതവിഷയങ്ങൾ കൂടുതലായി ഉൾക്കൊള്ളിക്കുന്നതെന്നും താലിബാൻ വ്യക്തമാക്കി.
മതവുമായി ബന്ധപ്പെട്ട പുതിയ അഞ്ച് വിഷയങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഇസ്ലാമിക ചരിത്രം, ഇസ്ലാമിക രാഷ്‌ട്രീയം തുടങ്ങിയവ വിഷയങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് താലിബാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹഖ്വാനി പറഞ്ഞു. നേരത്തെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ മത ഇതര വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് അന്താരാഷ്‌ട്ര സംഘടനകൾ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് മത വിഷയങ്ങൾ കൂടുതൽ ഉൾപ്പെടുത്താനുള്ള താലിബാൻ നീക്കം.
തങ്ങൾ അള്ളാഹുവിന്റെ പാത മാത്രമാണ് പിന്തുടരുന്നതെന്ന് സദാചാര വകുപ്പ് മന്ത്രി മുഹമ്മദ് ഖാലിഗ് ഹനാഫി പറഞ്ഞു. അന്താരാഷ്‌ട്ര സമൂഹത്തെ അംഗീകരിക്കാൻ തങ്ങൾക്ക് മടിയില്ല. എന്നാൽ ഇവർ മതത്തിന് എതിരാണെങ്കിൽ അംഗീകരിക്കാൻ സാദ്ധ്യമല്ല. ഇസ്ലാമിന് എതിര് നിൽക്കുന്ന ഒന്നിനെയും ആരെയും തങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments