മുംബൈ: ബോളിവുഡിന്റെ യഥാർത്ഥ മുഖം അനാവൃതമാക്കുന്ന തുറന്ന കത്തുമായി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. ബോളിവുഡിനെ മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ലോകമെന്നും തകർന്ന സ്വപ്നങ്ങളുടെ ശവപ്പറമ്പ് എന്നുമാണ് ട്വിറ്ററിൽ പങ്കു വെച്ച കത്തിൽ വിവേക് അഗ്നിഹോത്രി വിശേഷിപ്പിക്കുന്നത്.
ബോളിവുഡിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് വിശകലനം ചെയ്യാനുള്ള അനുഭവസമ്പത്ത് എനിക്കായി കഴിഞ്ഞു. നിങ്ങൾ പുറമേ നിന്ന് കാണുന്നതല്ല യഥാർത്ഥ ബോളിവുഡ്. ഇരുണ്ട ഇടനാഴികളിലാണ് യഥാർത്ഥ ബോളിവുഡ് നിലനിൽക്കുന്നത്. സാധാരണക്കാരന് ഉൾക്കൊള്ളാൻ പറ്റാവുന്നതിലും അപ്പുറമാണ് അതിന്റെ ഇരുണ്ട ലോകം. ആ ഇരുണ്ട ഇടവഴികളിൽ ചിതറിപ്പോയതും തകർന്ന് പോയതും കുഴിച്ച് മൂടപ്പെട്ടതുമായ സ്വപ്നങ്ങളെ നിങ്ങൾക്ക് കാണാൻ സാധിക്കും. പ്രതിഭകളുടെ മ്യൂസിയം എന്നത് പോലെ തന്നെ പ്രതിഭകളുടെ ശവപ്പറമ്പുമാണ് ബോളിവുഡ്. ഇവിടെ വരുന്ന എല്ലാവർക്കും, അവഗണന ജീവിതത്തിന്റെ ഭാഗമാണ് എന്ന സത്യം തിരിച്ചറിയാൻ സാധിക്കും. വിവേക് അഗ്നിഹോത്രി പറഞ്ഞു.
ഏതൊരു മനുഷ്യന്റെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും വിശ്വാസങ്ങളെയും തകർക്കുന്നത് ചൂഷണവും അപമാനവുമാണ്. ഭക്ഷണമില്ലാതെയും ചിലപ്പോൾ ജീവിക്കാൻ സാധിച്ചേക്കും. എന്നാൽ, ആത്മാഭിമാനവും പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിക്കുക എന്ന് പറയുന്നത് അസാദ്ധ്യമാണ്. ബോളിവുഡിലെ സാഹചര്യങ്ങളിൽ ഇടത്തരക്കാരായ ചെറുപ്പക്കാർക്ക് പിടിച്ചു നിൽക്കാനാവില്ല. ഈ സാഹചര്യങ്ങളിൽ, പലപ്പോഴും ഒന്ന് പൊരുതി നോക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ കീഴടങ്ങേണ്ടുന്ന അവസ്ഥയിലാണ് യുവാക്കൾ. വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടുന്നു.
ചില ചെറിയ വിജയങ്ങൾ നേടുന്നവർ, അത് ആവർത്തിക്കാൻ സാധിക്കാതെ വരുമ്പോൾ മയക്ക് മരുന്നുകൾക്കും മദ്യത്തിനും ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മറ്റ് ശീലക്കേടുകൾക്കും അടിമകളാകുന്നു. അവസരങ്ങൾ ഇല്ലാതെയാകുന്നതോടെ പണം കണ്ടെത്താൻ സാധിക്കാതെ വരുന്നു. ഇതിനായി അവർക്ക് പലതും ചെയ്യേണ്ടി വരുന്നു. അധികാരവും പണവുമില്ലാതെ സിനിമാ വ്യവസായത്തിൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല. താരമല്ലാത്ത അവസ്ഥയിലും നിങ്ങൾക്ക് താരങ്ങളെ പോലെ നടക്കേണ്ടി വരുന്നു, പാർട്ടികളിൽ പങ്കെടുക്കേണ്ടി വരുന്നു, പി ആർ വർക്കുകൾ ആവശ്യമായി വരുന്നു. വിവേക് അഗ്നിഹോത്രി തുടരുന്നു.
കൈയ്യിൽ കത്തിയോ തോക്കോ ഇല്ലാതെ കൊള്ളസങ്കേതത്തിൽ നിൽക്കുന്ന കൊള്ളക്കാരന്റെ അവസ്ഥയിൽ എത്തിപ്പെടുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കുക. ഈ അവസ്ഥയിൽ നിങ്ങൾ ചൂഷണങ്ങൾക്കും അവഹേളനങ്ങൾക്കും ഇരയാക്കപ്പെടും. ഇൻസ്റ്റഗ്രാം നിങ്ങൾക്ക് സൗജന്യമല്ല. അതിന് വേണ്ടി ഷൂട്ട് ചെയ്യാനും തിരക്ക് നടിക്കാനും അണിഞ്ഞൊരുങ്ങി നടക്കാനും നിങ്ങൾക്ക് പണം ആവശ്യമായി വരുന്നു. ഈ പ്രതിസന്ധി നിങ്ങളെ തുടങ്ങിയ ഇടത്ത് തന്നെ തിരികെ എത്തിക്കുന്നു. അവിടെ നിങ്ങൾ അകപ്പെടുന്ന ഇരുണ്ട ഗർത്തം കൂടുതൽ ആഴമേറിയതാകുന്നു. അവിടെ നിങ്ങൾ മറ്റുള്ളവരുടെ ആകർഷണ കേന്ദ്രം ആകാൻ ആഗ്രഹിക്കും, പക്ഷേ ആരും നിങ്ങളെ ശ്രദ്ധിക്കാൻ തയ്യാറാകില്ല. നിങ്ങൾ നിലവിളിച്ചാലും ആരും കേൾക്കില്ല. നിങ്ങളുടെ വിലാപങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും നിങ്ങൾക്ക് ചുറ്റും നിന്ന് പരിഹസിച്ചു ചിരിക്കുന്നത് മാത്രമാകും നിങ്ങൾക്ക് കാണാൻ സാധിക്കുക. അദ്ദേഹം വിശദീകരിക്കുന്നു.
പ്രതിസന്ധിയിൽ അകപ്പെട്ട് തകർന്നു നിൽക്കുന്ന നിങ്ങൾക്ക്, നിങ്ങളുടെ സ്വപ്നങ്ങൾ കുഴിച്ച് മൂടേണ്ടി വരുന്നു. നിങ്ങളുടെ തകർന്ന സ്വപ്നങ്ങളുടെ ശവക്കുഴിക്ക് മേൽ അപ്പോൾ മറ്റുള്ളവർ നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് കാണേണ്ടി വരും. നിങ്ങളുടെ തോൽവികൾ അവരുടെ ആഘോഷങ്ങളാകുന്നു. നിങ്ങൾ മരിച്ച അവസ്ഥയിലാകുന്നു. നിങ്ങൾ അകമേ ഇല്ലാതായ വിവരം നിങ്ങൾക്ക് മാത്രമാണ് അപ്പോൾ തിരിച്ചറിയാൻ സാധിക്കുക. അങ്ങനെ ഒരു ദിവസം നിങ്ങൾ യഥാർത്ഥിൽ മരണപ്പെടുന്നു. അപ്പോൾ മാത്രമാണ് ലോകം നിങ്ങളെ കാണാൻ തയ്യാറാകുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ കത്ത് അവസാനിക്കുന്നത്.
2005ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ഏറ്റവും മികച്ച ചിത്രം ഈ വർഷം പുറത്തിറങ്ങിയ കശ്മീർ ഫയൽസ് ആയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറഞ്ഞ കശ്മീർ ഫയൽസിന്റെ വൻ വിജയത്തിന് ശേഷം 2024ൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ട് ‘ദ് ഡൽഹി ഫയൽസ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. പൗരത്വ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഇതെന്നാണ് വിവരം.
Comments