പട്‌ന: നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുകയാണെങ്കിൽ നിതീഷ് കുമാർ ശക്തനായ സ്ഥാനാർത്ഥിയായിരിക്കുമെന്ന് തേജസ്വി പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തേജസ്വിയുടെ വാക്കുകൾ.
പ്രതിപക്ഷ പാർട്ടികൾ സമ്മതിക്കുകയാണെങ്കിൽ അദ്ദേഹം ശക്തനായ സ്ഥാനാർത്ഥിയായിരിക്കും മറ്റുളളവരെക്കാൾ ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിതീഷിന് വേണ്ടി അഭിപ്രായം പറയാൻ താനില്ലെന്നും തേജസ്വി പറഞ്ഞു. 37 വർഷത്തെ വിപുലമായ പാർലമെന്ററി, ഭരണ രംഗങ്ങളിലെ പരിചയ സമ്പത്ത് നിതീഷിനുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.
എൻഡിഎ സർക്കാരിനെ വീഴ്‌ത്തി നിതീഷ് കുമാറിന്റെ ജെഡിയു ആർജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും ഭരണത്തിലേറുകയും ചെയ്തതിന് പിന്നാലെയാണ് നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുളള ചർച്ചകൾ വീണ്ടും സജീവമായത്. പ്രതിപക്ഷ ഐക്യത്തിലെ വിടവുകൾ നികത്തുന്നതാണ് മഹാഗഡ്ബന്ധൻ സഖ്യമെന്നും തേജസ്വി പറയുന്നു. രാജ്യത്ത് ബിജെപിയുടെ ആധിപത്യം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും അംഗീകരിക്കുന്നുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടികളാണ് മഹാഗഡ്ബന്ധൻ സഖ്യത്തിലുളളത്. നിതീഷിന്റെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയുളള ചർച്ചകൾ സജീവമാകുമ്പോഴും കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അംഗീകരിക്കാനുളള സാദ്ധ്യത കുറവാണെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Comments