ഹിമാചൽ പ്രദേശ് : കനത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇരുനില വീട് ഒലിച്ചു പോയി. ആളപായം ഇല്ല . ചമ്പയിലെ ഭട്ടിയാട് തഹസിൽദാർ പ്രദേശത്താണ് സംഭവം.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ ഇവിടങ്ങളിൽ ഉള്ളവരെ അധികൃതർ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൻഗ്ര ജില്ലയിലെ ബരിയാര വില്ലേജിൽ കനത്ത മഴയെ തുടർന്ന് ഏഴ് വീടുകൾ തകർന്ന് വീണു. ഈ വീടുകളിൽ ആദ്യം വിള്ളൽ വീഴുകയായിരുന്നു എന്ന് സമീപവാസികൾ വ്യക്തമാക്കുന്നു. വനം മന്ത്രി രാകേഷ് പഠാനിയയും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.
മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശം വിതച്ച മാണ്ഡി ജില്ലയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ജയ് റാം താക്കൂർ തിങ്കളാഴ്ച അവലോകനം ചെയ്തു. ദുരന്തത്തിൽ 22 ഓളം പേരാണ് മരണപ്പെട്ടത്. കൂടാതെ ശനിയാഴ്ച പെയ്ത കനത്ത മഴയിൽ കംഗ്രയിലെ ചക്കി നദിയിലെ റെയിൽവേ പാലം തകരുകയും പത്താൻകോട്ടിനും ജോഗീന്ദർനഗറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
Comments