ന്യൂഡൽഹി: രാജ്യത്ത് ലിംഗ നീതി ഉറപ്പാക്കണമെങ്കിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ജെഎൻയു വൈസ് ചാൻസിലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. നിയമങ്ങളിലെ തുല്യത ആളുകളെ പുരോഗതിയിലേക്ക് നയിക്കുകയും, വിശാല മനസ്സിന് ഉടമകളാക്കുകയും ചെയ്യുന്നു. അതിനാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി.
പോർച്ചുഗീസുകാർ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് ഗോവ ഇപ്പോഴും പിന്തുടരുന്നു. അതുകൊണ്ട് അവിടെ ഹിന്ദുവും, ക്രിസ്ത്യാനിയും, ബുദ്ധമതവിഭാഗവും എല്ലാവരും അതിനനുസരിച്ച് ജീവിക്കുന്നു. പിന്നെ എന്തുകൊണ്ട് രാജ്യം മുഴുവനും നിയമം നടപ്പിലാക്കിക്കൂടാ?. നിയമങ്ങളുടെ തുല്യത ഭരണഘടന പ്രകാരം ആളുകളുടെ പരോഗതിയ്ക്ക് വേണ്ടിയും, വിശാലമായ കാഴ്ചപ്പാടിന് ഉടമകളാക്കുന്നതിന് വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
സാമൂഹിക ജനാധിപത്യം നമുക്കില്ലെങ്കിൽ, രാഷ്ട്രീയ ജനാധിപത്യം എന്നത് കേവലം മരീചികയാണ്. ലിംഗ സമത്വം ഉറപ്പാക്കണമെങ്കിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം. അംബേദ്കറുടെ സ്വപ്നം ഇതായിരുന്നുവെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു. ജെഎൻയു സർവ്വകലാശാലയിൽ ലിംഗ നീതിയെക്കുറിച്ചുള്ള ഡോ എ ആർ അംബേദ്കറിന്റെ ചിന്തകൾ; ഏകീകൃത സിവിൽ കോഡിന്റെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്.
Comments