ന്യൂഡൽഹി: നാല് റോഡ് വികസന പദ്ധതികളുടെ നിർവ്വഹണത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക് ഇറങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിലൂടെയാണ് പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ മൂലധനം സ്വരൂപിക്കുക. 10 ലക്ഷം രൂപ വരെ ചില്ലറ നിക്ഷേപകർക്ക് മുതൽമുടക്കാമെന്നും നിതിൻ ഗഡ്ക്കരി പറഞ്ഞു.
എഫ്‌ഐസിസിഐ സംഘടിപ്പിച്ച മൂന്നാമത് റോഡ്‌സ് ആൻഡ് ഹൈവേ ഉച്ചകോടിയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 7 മുതൽ എട്ട് ശതമാനം വരെ റിട്ടേൺ ഉറപ്പ് നൽകുമെന്നും ഗഡ്ക്കരി കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നതിന് മ്യൂച്ചൽ ഫണ്ട് രീതിയിലുളള മാർഗമാണ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്. പദ്ധതികൾക്ക് തടസമില്ലാത്ത ഫണ്ട് ലഭ്യത ഉറപ്പ് വരുത്താൻ വേണ്ടിയാണ് സംവിധാനം ആരംഭിച്ചത്.
മ്യൂച്ചൽ ഫണ്ടുകൾക്ക് സമാനമായി സാധാരണ നിക്ഷേപകർക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും നേരിട്ട് നിക്ഷേപം നടത്താം. റോഡ് പ്രോജക്ടുകൾ, പവർ ട്രാൻസ്മിഷൻ ലൈൻസ്, ഗ്യാസ് പൈപ്പ്‌ലൈനുകൾ എന്നിവ ഇതിൽ ഉൾപ്പെടും. നിർമാണത്തിന് ശേഷം കൈമാറുന്ന (ബിടിഒ) രീതിയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. നിക്ഷേപകർക്ക് വരുമാനത്തിന്റെ ചെറിയ ഭാഗമാണ് റിട്ടേണായി ലഭിക്കുക. രാജ്യത്തെ ദേശീയപാതാശൃംഖലയുടെ ദൈർഘ്യം 2024 ഓടെ രണ്ട് ലക്ഷം കിലോമീറ്ററാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്ക്കരി പറഞ്ഞു.
Comments