ന്യൂഡൽഹി: പാകിസ്താനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്ത സംഭവത്തിൽ മൂന്ന് വായുസേന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അബദ്ധത്തിൽ പാകിസ്താനിൽ മിസൈൽ പതിച്ചത്. സംഭവത്തിൽ സൈനിക കോടതി അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് നടപടി.
ഉദ്യോഗസ്ഥർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ(എസ്ഒപി) പാലിക്കുന്നതിൽ വീഴ്ച വന്നതായും ഇതാണ് അബദ്ധത്തിലുളള മിസൈൽ പ്രയോഗത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രാഥമദൃഷ്ട്യാ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കാണ് നടപടി നേരിട്ടത്.
ഇവരുടെ ടെർമിനേഷൻ ഉത്തരവ് ഇന്ന് നൽകിയതായി വായുസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം മനപ്പൂർവ്വമാണ് മിസൈൽ തൊടുത്തതെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച ഇന്ത്യ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Comments