റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ചുള്ള കമ്മീഷൻ ശുപാർശ ജാർഖണ്ഡ് ഗവർണർക്ക് കൈമാറി. ഇന്ന് രാവിലെയാണ് മുദ്രവച്ച കവറിൽ കമ്മീഷന്റെ അഭിപ്രായം രാജ്ഭവനിലേക്ക് അയച്ചത്. സ്വന്തം പേരിൽ ഹേമന്ത് സോറൻ ഖനി ലൈസൻസ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. നിയമസഭാംഗത്വം റദ്ദാക്കാനുള്ള തീരുമാനം വന്നതോടെ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ജാർഖണ്ഡ് ഗവർണർ ഇത് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9എ വകുപ്പ് പ്രകാരമാണ് തീരുമാനം. ഖനനത്തിന് അനുമതി നൽകിയതിൽ വലിയ തോതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
2021 ജൂലൈയിലാണ് റാഞ്ചിയിലെ അംഗാര ബ്ലോക്കിലുള്ള 88 സെന്റ് ഭൂമിയിൽ ഖനനത്തിനുള്ള അനുമതി നൽകിയത്. ഖനനവകുപ്പിന്റെ ചുമതലയും ഹേമന്ത് സോറനാണ് വഹിച്ചിരുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് സ്വന്തം പേരിൽ ഖനനത്തിനുള്ള ലൈസൻസ് അനുവദിച്ചത്. സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ചേർന്നാണ് ഇപ്പോൾ സംസ്ഥാനത്തെ ഭരണം.
Comments