ന്യൂഡൽഹി:ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് മേൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീങ്ങുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സംഘാടകർ. കോടതി വിധിയുടെ പശ്ചാത്ത ലത്തിൽ ഭരണസംവിധാനത്തിലുണ്ടായ മാറ്റത്തെ അംഗീകരിക്കാത്ത ഫിഫ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രവർത്തനം മരവിപ്പിക്കുകയായിരുന്നു.
ഫെഡറേഷന്റെ അദ്ധ്യക്ഷനെ നിഷ്പക്ഷമായി തിരഞ്ഞെടുക്കണം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ച് തുടങ്ങി എന്ന് ബോധ്യപ്പെടണം. ഈ മാനദണ്ഡം പാലിച്ചാൽ മാത്രമേ ഫിഫ അംഗീകാരം തിരികെ നൽകൂ എന്നാണ് വിദഗ്ധർ അറിയിക്കുന്നത്.
അന്താരാഷ്‌ട്ര ഫുട്‌ബോൾ നിയമപ്രകാരം ഫുട്‌ബോൾ രംഗത്ത് രാഷ്‌ട്രീയമായ ഒരു തരത്തിലുള്ള ഇടപെടലുകളും അനുവദനീയമല്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മറ്റികളായിരിക്കണം കായികരംഗത്തെ നയിക്കേണ്ടത് എന്നതാണ് തീരുമാനം. ഏത് രാജ്യം അത് തെറ്റിച്ചാലും ഫിഫ അത് അനുവദിക്കാറില്ല. ഇതുവരെയുണ്ടായിരുന്ന പ്രഫുൽ പട്ടേൽ കാലാവധി തീർന്നിട്ടും താഴെ ഇറങ്ങാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. സുപ്രീംകോടതിയിലേക്ക് എത്തിയ വിഷയത്തിൽ ബോർഡിനെ മറികടന്ന് പുതിയ കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഫിഫ ഫെഡറേഷനെ നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിലെ ഫെഡറേഷൻ മേധാവിയെ സംബന്ധിച്ച തർക്കം രാഷ്രീയപരമായി മുറുകിയതോടെ കോടതി ഇടപെട്ടതാണ് ഫിഫ നിരോധനം ഏർപ്പെടുത്താൻ കാരണം. ബയ്ചൂംഗ് ബൂട്ടിയ അടക്കം മുൻതാരങ്ങളെ ഫെഡറേഷൻ തലപ്പത്തേക്ക് മത്സരിപ്പിക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. പ്രഫുൽ പട്ടേലിന് പകരമാകാൻ നിരവധി പേർ രാഷ്‌ട്രീയ പരമായ ബന്ധം വെച്ച് രംഗത്തേയ്‌ക്ക് എത്തിയതോടെ ഫെഡറേഷൻ പ്രവർത്തനത്തിലെ തർക്കം കോടതിയിലേക്ക് എത്തുകയായിരുന്നു.
Comments