ന്യൂഡൽഹി: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് എൻ.വി.രമണ കാലാവധി തീർന്ന് പടിയിറങ്ങിയതിനെ തുടർന്നാണ് യു.യു.ലളിത് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
1980ലാണ് ലളിത് മഹാരാഷ്‌ട്രയിൽ നിന്ന് അഭിഭാഷകനായ ശേഷം ഡൽഹിയിലെത്തി സേവനം ആരംഭിച്ചത്. 2ജി സ്പെക്ട്രം കേസ്സിലൂടെയാണ് ലളിത് ദേശീയ ശ്രദ്ധയിൽ എത്തുന്നത്. സുപ്രീംകോടതി നിയമിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. 2014ലാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. അഭിഭാഷകനെന്ന നിലയിൽ നിന്ന് നേരിട്ട് ഹൈക്കോടതി ജഡ്ജി എന്ന പദവി വഹിക്കാതെ സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്.
102 വർഷത്തോളം അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ലളിതിന്റെ പരമോന്നത നീതിപീഠത്തിലേയ്‌ക്കുള്ള പ്രയാണം. അച്ഛൻ ഉമേഷ് രംഗനാഥ് ലളിത് മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. മുത്തച്ഛൻ രംഗനാഥ് ലളിത് സോലാപൂ രിലെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. നോയിഡയിൽ വിദ്യാലയം നടത്തുന്ന അമിത ലളിതാണ് ഭാര്യ. ഹർഷദ്, ശ്രേയസ്സ് എന്നിവരാണ് മക്കൾ.
Comments