ന്യൂഡൽഹി: പെമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുൻ മന്ത്രി എം എം മണി നടത്തിയ പ്രസംഗം സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ച് എം എം മണിയുടെ പ്രസംഗത്തിനെതിരായ ഹർജി പരിഗണിക്കും. പെമ്പിളൈ ഒരുമൈയുടെ സമര കാലത്ത് കാട്ടിൽ കുടിയും മറ്റ് പരിപാടികളുമായിരുന്നു, എന്ന മണിയുടെ വിവാദ പരാമർശത്തിന് എതിരെയാണ് ഹർജി.
2017 ലാണ് എംഎം മണി വിവാദമായ പ്രസംഗം നടത്തിയത്. സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളികളായ സ്ത്രീകളെ അവഹേളിച്ച് നടത്തിയ പ്രസംഗത്തിനെതിരെ മൂന്നാറിൽ സംഘർഷം സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയർന്നിരുന്നു. മണി കാലിൽ വീണ് മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തെ തുടർന്ന് എം എം മണി ഖേദം പ്രകടിപ്പിച്ചു. താൻ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു മണിയുടെ പ്രതികരണം. മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു.
Comments