ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ ട്രയൽ റൺ വീഡിയോകൾ ശ്രദ്ധേയമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വീഡിയോകൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആവേശകരമായ പ്രതികരണമാണ് വീഡിയോകൾക്ക് ലഭിക്കുന്നത്.
180 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുന്ന ട്രെയിനുകളുടെ യാത്രാസുഖം തെളിയിക്കുന്ന വീഡിയോയും ഇതിൽ ഉൾപ്പെടും. ഒരു ഗ്ലാസിൽ നിറയെ വെളളം വെച്ചായിരുന്നു ഈ പരീക്ഷണം. 180 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോഴും ഗ്ലാസിലെ വെളളത്തിന് ചെറിയ ഇളക്കം തട്ടുന്നത് അല്ലാതെ ഒരു തുളളി പോലും ഗ്ലാസിൽ നിന്ന് പുറത്തേക്ക് പോകുന്നില്ല.
സ്മാർട്ട് ഫോണിലെ റിയൽ ടൈം സ്പീഡ് ഇൻഡിക്കേറ്റർ വെച്ചാണ് വേഗത അളക്കുന്നത്. മികച്ച റൈഡ് ക്വാളിറ്റി ആ ഗ്ലാസിലേക്ക് നോക്കൂ എന്നായിരുന്നു മന്ത്രി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് കുറിച്ച വാക്കുകൾ. വെളളിയാഴ്ചയാണ് പരീക്ഷണ ഓട്ടം നടന്നത്. കോട്ട – നാഗ്ദ സെക്ഷനിലായിരുന്നു വേഗ പരീക്ഷണം. 120/130/150 /180 കി്‌ലോമീറ്റർ വേഗ പരിധികളിലായിരുന്നു പരീക്ഷണം.
16 കോച്ചുകൾ അടങ്ങിയ പ്രോട്ടോടൈപ്പിലായിരുന്നു പരീക്ഷണമെന്നാണ് റിപ്പോർട്ടുകൾ. വേഗത കൂടുമ്പോൾ ട്രെയിനിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനവും ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതിന്റെ വിശദമായ റിപ്പോർട്ടുകൾ പഠിച്ച ശേഷം മാറ്റങ്ങൾ വേണോയെന്ന് തീരുമാനിക്കും.
Comments